വേളി റെയില്‍വേ ട്രാക്കില്‍ സ്വന്തം രക്തത്തില്‍ പിറന്ന മക്കളെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യ ചെയ്ത ഷിബിയുടെ പെരുമാറ്റത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പൊരുത്തക്കേടുകള്‍ ഉളളതായി അടുത്ത ബന്ധുകള്‍ പറയുന്നു. അമ്മയുടെ മരണശേഷം പലപ്പോഴും അയാള്‍ വളരെ വയലന്റ് ആയിരുന്നതായി അടുത്ത ബന്ധുക്കൾ പറയുന്നു. ഭാര്യ ഹന്ന ജോസുമായി പലപ്പോഴും നിസാരകാര്യങ്ങള്‍ക്ക് പോലും വഴക്കിടുമായിരുന്നു. എന്നാല്‍ കുട്ടികളെ അയാള്‍ക്ക് ജീവനായിരുന്നു. പലവട്ടവും ഹന്നയെ ഷിബി ക്രൂരമായി ആക്രമിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഉണ്ടായ വഴക്കില്‍ ഹെല്‍മറ്റ് വെച്ച് ശരീരമാസകലം തല്ലി. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്.

ഇരുവരുടെയും പിതാക്കന്മാർ പോലീസ് ഉദ്യോഗസ്ഥരായിരുന്നു. പോലീസ് ക്വാര്‍ട്ടേഴ്‌സിലെ അടുത്തടുത്ത ഫ്ലാറ്റുകളിലാണ് ഇരുവരുടെ വീട്ടുകാര്‍ താമസിച്ചിരുന്നത്. ആ പരിചയം പ്രണയമായപ്പോള്‍ ആദ്യം വീട്ടുകാര്‍ എതിര്‍ത്തു. എന്നാല്‍ ഒടുവില്‍ മക്കളുടെ ആഗ്രഹത്തിന് വഴങ്ങികൊടുത്തു. അതിനിടയിലാണ് ഹന്ന ജോസിന്റെ പിതാവ് സര്‍വ്വീസില്‍ ഇരുന്ന് മരിക്കുന്നത്. ആശ്രിത നിയമനം വഴി പോലീസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരിയായി ഹന്നക്ക് ആ ജോലി ലഭിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും ഷിബി തന്നെ. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടന്ന് ദേഷ്യം വരുന്ന ആളാണ് ഷിബി എന്ന് ബന്ധുകള്‍ പറയുന്നു. ദേഷ്യം വന്നാല്‍ പിന്നെ കണ്ണും മൂക്കും കാണാത്ത പ്രകൃതമാണ് ഷിബിയുടേത്.

ആദ്യമൊക്കെ കുറെ സഹിച്ചെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി ഉപദ്രവം കൂടി വന്നു. മേലുദ്യോഗസ്ഥരായ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച് പോയാലും പിന്നെയും കാര്യങ്ങള്‍ വഷളാകാറുണ്ടായിരുന്നു. ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെ ഗാര്‍ഹിക പീഡനത്തിന് ഹന്ന ജോസ് തിരുവനന്തപുരം കോടതിയില്‍ കേസ് കെടുത്തു. ഹന്നയുടെ പേരിലുളള വീട്ടില്‍ കയറരുതെന്ന് കോടതി ഉത്തരവും നല്‍കി. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലേറെയായി മറ്റൊരു സ്ഥലത്തായിരുന്നു ഷിബിയുടെ താമസം.എന്നാല്‍ ഒരു ദിവസത്തില്‍ പലതവണ ഷിബി ഹന്നയേയും കുട്ടികളേയും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. ഉപദ്രവം കൂടി വന്നതോടെ സായുധ പോലീസ് ക്യാമ്പിന് ഉളളിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റാന്‍ ഹന്നയും മക്കളും തീരുമാനിച്ചു. ചുറ്റും താമസിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരായതിനാല്‍ അവിടെയെത്തി ഉപദ്രവിക്കില്ലെന്ന് കരുതിയാണ് ഹന്ന അങ്ങനെയൊരു തീരുമാനം എടുത്തത്.

എന്നാല്‍ എസ്എപി ക്യാമ്പിലേക്ക് വീടുമാറാനുളള തീരുമാനത്തെ ഷിബി ശക്തിയായി എതിര്‍ത്തു. കൊലപ്പെടുത്തുന്നതിന്റെ മുമ്പത്തെ ദിവസം സാധാരണ പോലെ ഷിബി വിളിച്ചപ്പോള്‍ ആര്‍ക്കും അസ്വഭാവികത ഒന്നും തോന്നിയില്ല. സാധാരണ ഫോണ്‍വരുമ്പോള്‍ മക്കള്‍ക്ക് കൊടുക്കാറാണ് പതിവ്. മകന്‍ ഫോണ്‍ എടുത്തപ്പോള്‍ ഇന്ന് വൈകിട്ട് നമുക്ക് വെട്ടുകാട് പളളിയില്‍ പോകണം ഒരുങ്ങി നില്‍ക്കാന്‍ അന്നാമ്മ(ഹന്ന)യോട് പറയണമെന്ന് പറഞ്ഞു. എല്ലാ വെളളിയാഴ്ച്ചകളിലും വെട്ടുകാട് പളളിയില്‍ പോകാറുണ്ടായിരുന്നതാന്‍ അതില്‍ ആര്‍ക്കും അസ്വഭാവികത തോന്നിയില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി കടുത്തപനിയായിരുന്നു കുട്ടികള്‍ക്ക്.

അതൊന്നും പറഞ്ഞാല്‍ അനുസരിക്കാത്ത കൂട്ടത്തിലായിരുന്നതിനാല്‍ കുട്ടികളുടെ മാതാവ് എതിര്‍ക്കാന്‍ പോയില്ല. വെളളിയാഴ്ച്ച വൈകിട്ട് അഞ്ചരയോടെ ചെമ്പിലോട് ഉളള ഹന്നയുടെ വീട്ടില്‍ ഷിബി എത്തി. എസ്എപി ക്യാമ്പിലേക്ക് വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടയിലാണ് ഷിബി എത്തിയത്. മക്കളായ ഫെബയേയും ഫെബിയേയും ഒരു മണിക്കൂറിനുളളില്‍ തിരികെ വിടാമെന്ന ധാരണയിലാണ് വീട്ടില്‍ നിന്ന് കൊണ്ട് പോകുന്നത്. ഷിബിയുടെ പെരുമാറ്റത്തിലെവിടെയും ഹന്നക്കും ഒരു സംശയവും തോന്നിയില്ല. എന്നാല്‍ മക്കളേയും കൊണ്ട് യാത്ര പുറപ്പെടും മുമ്പ് ബൈക്ക് മുന്‍പോട്ട് എടുത്തശേഷം ഷിബി തന്നെ തിരിഞ്ഞ് ഒന്നു നോക്കിയായതായി ഹന്ന ഓര്‍ക്കുന്നു.കുറച്ച് നിമിഷം നോക്കി നിന്ന ശേഷം ബൈക്ക് ഓടിച്ച് മക്കളുമായി ഷിബി പോയി. അത് തന്റെ അവസാനത്തെ കാഴ്ച്ചയായിരിക്കുമെന്ന് ഓര്‍ത്തില്ലെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് ഹന്ന പറഞ്ഞു. രാത്രി വളരെ വൈകിയിയും കുട്ടികളെ കാണാതായപ്പോള്‍ പലവട്ടം ഷിബിയെ ഫോണില്‍ ബന്ധപ്പെടാന്‍ നോക്കി. പരിഭ്രാന്തയായ ഇവര്‍ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസിലെത്തി പരാതി നല്‍കി.

അപ്പോഴും മക്കള്‍ക്ക് അരുതാത്തതൊന്നും സംഭവിച്ചിട്ടുണ്ടാവില്ലെന്ന പ്രതീക്ഷയാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. എല്ലാം നശിച്ചില്ലേ എന്ന് നീട്ടി അലമുറയിട്ട് കരയാന്‍ മാത്രമേ അവര്‍ക്ക് ഇപ്പോള്‍ കഴിയുന്നുളളു. ഒരു തെറ്റും ചെയ്യാത്ത രണ്ട് കുരുന്നുകളുടെ ജീവനെടുത്ത പിതാവിന്റെ ക്രൂരതയില്‍ വിറങ്ങലിച്ചിരിക്കുകയാണ് കൊച്ചുവേളി നിവാസികളും .

അച്ഛനോടൊപ്പം ബുള്ളറ്റില്‍ മീന്‍പിടിക്കാന്‍ വലിയവേളി നൂറടി പാലത്തിന് സമീപത്തെ കായലില്‍ എത്തിയതായിരുന്നു ഫേബയും ഫെബിനും. കളിച്ചു ചിരിച്ച് പാലത്തിന് മുകളിലേക്ക് പോയ കുട്ടികളുടെ ചേതനയറ്റ ശരീരമാണ് ഇന്നലെ രാവിലെ നാട്ടുകാര്‍ കണ്ടു ഞെട്ടിയത്. ബുള്ളറ്റിന് മുകളില്‍ രണ്ട് റോസാപ്പൂക്കള്‍ വച്ചതിന് ശേഷമാണ് കൃത്യം ചെയ്യാന്‍ ഷിബി നൂറടിപ്പാലത്തിലേക്ക് പോയത്. ഇത് മക്കള്‍ക്ക് വേണ്ടി വച്ചതാവാമെന്ന് കരുതുന്നു. കൊലപ്പെടുത്താന്‍ വേണ്ടി ഒരു വെട്ടുകത്തി ഷിബി ബാഗില്‍ കരുതിയിരുന്നു. കുട്ടികളുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ഇത് കണ്ടെത്തി. ഒരു സ്‌കൂള്‍ ബാഗും കണ്ടെത്തിയെങ്കിലും പഴയ തുണികള്‍ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്.

ചുവന്ന ടീ ഷര്‍ട്ടും നീല പാന്റുമായിരുന്നു ഫെബിന്‍ ധരിച്ചിരുന്നത്. ആദ്യം ഫേബയെ വെട്ടിയതിനുശേഷം ഇളയമകന്‍ ഫെബിനെതിരെ തിരിഞ്ഞിരിക്കാമെന്നാണ് നിഗമനം. കൈകള്‍ രണ്ടും തലയോട് ചേര്‍ത്ത് തലയിലേക്ക് വന്ന വെട്ടിനെ തടയാന്‍ ശ്രമിച്ച നിലയിലായിരുന്നു ഫെബിന്‍ കിടന്നിരുന്നത്.

Read more.. കൺമണിയെ കാത്തിരുന്ന പ്രവാസിക്ക് കൈയെത്തും ദൂരത്തു ദാരുണ അന്ത്യം