കംപ്യൂട്ടറുകളിലെ കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകള്‍ കണ്ടുപിടിച്ച കംപ്യൂട്ടര്‍ സയന്റസ്റ്റ് ആയ ലാറി ടെസ്ലര്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. 1945ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ടെസ്ലര്‍, സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ നന്ന് കംപ്യൂട്ടര്‍ സയന്‍സ് ബിരുദം നേടി. 1973ല്‍ സിറോക്‌സിന്റെ പാലോ ആള്‍ട്ടോ റിസര്‍ച്ച് സെന്ററിലാണ് (പിഎആര്‍സി) ലാറി ടെസ്ലറിന്റെ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയത്. ഇവിടെ വച്ചാണ് കട്ട്, കോപ്പി, പേസ്റ്റ് എന്നിവ ടെസ്ലര്‍ ഡെവലപ്പ് ചെയ്തത്. ലോകത്തെമ്പാടുമുള്ള കംപ്യൂട്ടര്‍ ഉപയോക്താക്കളുടെ ഏറ്റവും സാധാരണമായതും അവഗണിക്കാൻ കഴിയാത്തതുമായ കാര്യങ്ങളായി ഇവ മാറി.

ടെസ്ലര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സിറോക്‌സ് ഇങ്ങനെ ട്വീറ്റ് ചെയ്തു – കട്ട, കോപ്പി, പേസ്റ്റ്, ഫൈന്‍ഡ്, റീപ്ലേസ് ഇങ്ങനെയൊക്കെയും ഇതിനപ്പമുറവുമായിരുന്നു സിറോക്‌സിലെ മുന്‍ ഗവേഷകനായ ലാറി ടെസ്ലര്‍. നിങ്ങളുടെ തൊഴില്‍ദിനങ്ങള്‍ അനായസകരമാക്കിയതില്‍ ലാറിയുടെ വിപ്ലവകരമായ ആശയങ്ങള്‍ക്ക് നന്ദി പറയണം. ലാറി തിങ്കളാഴ്ച അന്തരിച്ചു. അദ്ദേഹത്തെ നമുക്ക് ആഘോഷിക്കാം. ആ ആഘോഷത്തില്‍ പങ്കുചേരൂ.

മറ്റ് പല സിറോക്‌സ് ജീവനക്കാരേയും പോലെ ടെസ്ലറും 1980കളില്‍ സ്റ്റീവ് ജോബ്‌സിന്റെ ആപ്പിളില്‍ ചേര്‍ന്നു. ആപ്പിള്‍ കംപ്യൂട്ടറുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതായും സിറോക്‌സ് കൂടുതലായും ഫോട്ടോകോപ്പിയര്‍ നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കുന്നതായും കണ്ടതുകൊണ്ടാണ് താന്‍ ആപ്പിളിലേയ്ക്ക് തിരിഞ്ഞത് എന്ന് ടെസ്ലര്‍ പറഞ്ഞിരുന്നു. ലിസ അടക്കമുള്ള ആപ്പിള്‍ കംപ്യൂട്ടറുകള്‍ നിര്‍മ്മിക്കുന്നതില്‍ ടെസ്ലര്‍ കാര്യമായ സംഭാവനകള്‍ നല്‍കി. ആപ്പിള്‍ വിട്ടതിന് ശേഷം 2001 മുതല്‍ 2005 വരെ ആമസോണില്‍ പ്രവര്‍ത്തിച്ചു. 2005 മുതല്‍ 2008 വരെ യാഹൂവില്‍. 2009 മുതല്‍ അദ്ദേഹം സ്വതന്ത്ര കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിച്ചുവരുകയായിരുന്നു