കൊല്ലം: ബന്ധുവി​െന്‍റ വീടിനു പെട്രോള്‍ ഒഴിച്ചു തീവെച്ചയാള്‍ പൊള്ളലേറ്റു മരിച്ചു. കടവൂര്‍ സ്വദേശിയായ ശെല്‍വമണി (37) ആണ് മരിച്ചത്. അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവനാട് മീനത്തു ചേരി റൂബി നിവാസില്‍ ഗേര്‍ട്ടി രാജനാണ് (65) പൊള്ളലേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം.

പുലര്‍ച്ചെ ബന്ധുവായ യുവതിയുടെ വീട്ടിലെത്തിയ യുവാവ് ആദ്യം വീടിന്റെ വാതിലിന് തീയിടുകയായിരുന്നു. ഇത് കണ്ട് യുവതിയും വീട്ടുകാരും പിന്‍വാതിലിലൂടെ ഓടി. ഇതിനിടെ ഇവരുടെ ദേഹത്തേക്ക് ശെല്‍വമണി മണ്ണെണ്ണ ഒഴിച്ചു. തൊട്ടുപിന്നാലെ സ്വയം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

തീ ആളിപ്പടരുന്നതിനിടെ യുവാവ് യുവതിയുടെ അടുത്തേക്ക് ഓടിയടുത്തു. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മയ്ക്ക് പൊള്ളലേറ്റത്. ഓടിരക്ഷപ്പെട്ടതിനാല്‍ യുവതിയ്ക്ക് പരിക്കേറ്റില്ല. 95 ശതമാനത്തോളം പൊള്ളലേറ്റ ശെല്‍വമണിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ശെല്‍വമണിയും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ബന്ധുവായ യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഈ പ്രണയബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്