കൂടുതൽ യൂറോപ്യൻ യൂണിയൻ പൗരന്മാർ ബ്രക്സിറ്റ്നെ തുടർന്ന് ബ്രിട്ടനിൽ എത്തുമ്പോഴും യൂറോപ്പിൽ നിന്നുള്ള ദീർഘകാല കുടിയേറ്റ നിരക്ക് വളരെയധികം കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.2016ലെ ബ്രക്സിറ്റ് റഫറണ്ടം മുതൽ യുകെയിലേക്കുള്ള കുടിയേറ്റത്തിൻറെ രീതി ആകെ മാറിയെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സ് പറയുന്നത്.

യൂറോപ്യൻ യൂണിയനിൽ നിന്ന് എത്തുന്നവരുടെ എണ്ണം കുറയുന്നത് വഴി തൊഴിലിനുവേണ്ടി യുകെ യിലേക്കുള്ള ദീർഘകാല കുടിയേറ്റതോത് കുറയുന്നുവെന്ന് സെൻറർ ഫോർ ഇൻറർനാഷണൽ മൈഗ്രേഷൻ ഡയറക്ടർ ജെ ലിൻടപ്പ് പറയുന്നു. ബ്രക്സിറ്റ് നയത്തിനു ശേഷം യുകെയിൽ അനധികൃത കുടിയേറ്റ തോത് ഉയരുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. തെരേസ മേയ് ക്ക് ശേഷം വരുന്ന പ്രധാനമന്ത്രിക്ക് പുതിയ ബ്രക്സിറ്റ് നടപടിയെ സമർഥമായി നേരിടാൻ കഴിയുമോ എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ് .

കൺസർവേറ്റീവ് പാർട്ടിയുടെ അടുത്ത നേതാവാകാൻ സാധ്യതയുള്ള സാജിദ് ജാവേദ് കുടിയേറ്റത്തെ കുറഞ്ഞ നിലയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത് എന്ന് പറയുകയുണ്ടായി. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സ്ൻറെ കണക്കുപ്രകാരം 2018 ൽ 3.6 ദശലക്ഷം യൂറോപ്യൻ യൂണിയൻ പൗരന്മാരാണ് ബ്രിട്ടണിൽ ഉള്ളത്. മുൻവർഷം അത് 3.8 ദശലക്ഷമായിരുന്നു. കുടിയേറ്റ നിരക്ക് ഏറ്റവും കുറഞ്ഞത് പോളണ്ടിൽ നിന്നാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് റിസർച്ചിലെ മുതിർന്ന ഗവേഷകനായ മെർലി മോറസിൻറ അഭിപ്രായപ്രകാരം തെരേസ മേയ് പ്രധാനമന്ത്രിപദം ഒഴിയുമ്പോഴും കുടിയേറ്റ നിരക്ക് കുറയ്ക്കാനുള്ള പരിശ്രമങ്ങൾ ലക്ഷ്യപ്രാപ്തി നേടാൻ ഉള്ള സാധ്യത വിദൂരമാണ്. യൂറോപ്യൻ യൂണിയനിൽ നിന്ന് പിൻവാങ്ങുമ്പോൾ കുടിയേറ്റത്തിൻറെ കാര്യത്തിൽ ബ്രിട്ടനു കൂടുതൽ നിയന്ത്രണം ഉണ്ടാവുകയും പ്രാഗൽഭ്യമുള്ള തൊഴിലാളികളെ ലഭിക്കാൻ സാധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.