ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രോട്ടീൻ പാനീയങ്ങൾക്ക് മേൽ അവമൂലം ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് വ്യക്തമായി രേഖപ്പെടുത്തണമെന്ന് ഒരു ഉയർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. 2020 ൽ ഇത്തരമൊരു പ്രോട്ടീൻ പാനീയം കുടിച്ച് ലണ്ടനിൽ നിന്നുള്ള 16 വയസ്സുകാരനായ കുട്ടി മരണപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹം ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. 2020 ഓഗസ്റ്റ് 15 ന് ഈലിങ്ങിൽ നിന്നുള്ള പതിനാറുകാരനായ രോഹൻ ഗോധാനിയയാണ് പ്രോട്ടീൻ പാനീയം കുടിച്ച് അസുഖബാധിതനായത്. മൂന്ന് ദിവസത്തിന് ശേഷം വെസ്റ്റ് മിഡിൽസെക്‌സ് ഹോസ്പിറ്റലിൽ വെച്ച് മസ്തിഷ്ക ക്ഷതം മൂലം ഈ കുട്ടി മരണപ്പെടുകയായിരുന്നു. മകൻ സാമാന്യം മെലിഞ്ഞയാൾ ആയിരുന്നതിനാൽ തന്നെ കുട്ടിക്ക് മസിൽ ഉണ്ടാകുവാനായി പിതാവ് വാങ്ങി നൽകിയതായിരുന്നു ഈ പാനീയം. പ്രോട്ടീൻ ഷേക്ക് ഓർണിത്തൈൻ ട്രാൻസ്കാർബാമൈലേസ് (ഒ റ്റി സി )എന്ന അപൂർവ ജനിതക അവസ്ഥയ്ക്ക് കാരണമായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് അമോണിയയുടെ ബ്രേക്ക് ഡൌണിനെ തടയുകയും രക്തത്തിൽ അമോണിയയുടെ അളവ് ക്രമാതീതമായി ഉയരുകയും ചെയ്യുന്നതിന് കാരണമായി. ഇത് പ്രോട്ടീൻ ഓവർലോഡ് മൂലമാണ് സംഭവിച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇത്തരം ഒരു സാഹചര്യത്തിൽ ഈ പാനീയങ്ങൾ കുടിച്ചാൽ ഉണ്ടാകുന്ന ദോഷവശങ്ങളെ കുറിച്ചുള്ള ഒരു മുന്നറിയിപ്പ് ഇത്തരം പാനീയങ്ങൾക്ക് മേൽ രേഖപ്പെടുത്തണമെന്ന ആവശ്യമാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ മുന്നോട്ടുവച്ചത്. ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലെ പീഡിയാട്രിക് ന്യൂറോളജി പ്രൊഫസറായ ഫിൻബാർ ഒ’കല്ലഗനും ഇത്തരം ഇടപെടൽ ആവശ്യമാണെന്ന് സമ്മതിച്ചു. രോഹനെ ആശുപത്രിയിൽ പ്രവേശിച്ച സമയത്ത് അമോണിയ പരിശോധന നടത്തിയിരുന്നുവെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആകുമായിരുന്നു എന്ന് ഇത് സംബന്ധിച്ചു നടക്കുന്ന കേസിൽ അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി.