ജൂലൈ 27ന് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നിന്നും കാണാതെ പോയ നഴ്സായ സാമന്ത ഈസ്റ്റ് വുഡിന്റെ മൃതദേഹം എട്ട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. റോയല്‍ സ്റ്റോക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഈ ജീവനക്കാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനത്തിലെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഈ കൃത്യത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ അറസ്റ്റിലായിട്ടുമുണ്ട്. ഇവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയെന്ന് സ്റ്റാഫോര്‍ഡ്ഷെയര്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

നൂറോളം ഓഫീസര്‍മാരും പോലീസ് നായകളും ചേര്‍ന്ന് സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടത്തിയ സൂക്ഷ്മമായ തെരച്ചിലിനെ തുടര്‍ന്നാണ് സാമന്തയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ 32 കാരനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് മേല്‍ കൊലപാതകക്കുറ്റം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ 28ഉം 60 ഉം വയസുള്ള മറ്റ് രണ്ട് പേരെയും പ്രതികളെന്ന സംശയത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ കണ്ടെത്തിയിരിക്കുന്ന മൃതദേഹം സാമന്തയുടേത് തന്നെയാണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

ഇതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പോസ്റ്റ്മോര്‍ട്ടവും നടത്തുന്നതാണ്. ടിക്ക് ലെയ്നിന് സമീപം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ ഗ്രാമപ്രദേശത്ത് പോലീസുകാര്‍ വലിയ വടികള്‍ ഉപയോഗിച്ച് കുറ്റിച്ചെടികള്‍ വകഞ്ഞ് മാറ്റിയായിരുന്നു തെരച്ചില്‍ നടത്തിയിരുന്നത്. ഇന്നലെ രാവിലെ ഇവിടെ വലിയ പോലീസ് സാന്നിധ്യം ഇതിന്റെ ഭാഗമായിട്ടുണ്ടായിരുന്നുവെന്നാണ് തദ്ദേശവാസികള്‍ വെളിപ്പെടുത്തുന്നത്. അവരെ കാണാതായ അന്ന് രാവിലെ തലേന്നത്തെ നൈറ്റ് ഷിഫ്റ്റിന് ശേഷം റോയല്‍ സ്റ്റോക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും രാവിലെ 7.45ന് പുറത്തേക്ക് വരുന്ന സാമന്തയുടെ ദൃശ്യങ്ങള്‍ അന്ന് സിസിടിവിയില്‍ പതിഞ്ഞിരുന്നു.അതായിരുന്നു അവര്‍ ജീവനോടെ കാണപ്പെട്ട അവസാന ദൃശ്യങ്ങളെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

സാമന്തയുടെ വോല്‍വോ എക്സ് സി 60 ഹോസ്പിറ്റലിന് നേരെ വരുന്നതിന്റെ ദൃശ്യങ്ങള്‍ അധികം വൈകുന്നതിന് മുമ്പ് ഒരു റോഡ് ക്യാമറയില്‍ പതിയുകയും ചെയ്തിരുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റോക്ക്ടണ്‍ ബ്രൂക്കിലെ വീട്ടില്‍ വച്ച് സാമന്തയെ കാണാതായ സമയത്ത് ഒരു കരച്ചില്‍ കേട്ടിരുന്നുവെന്നും ഒരു അയല്‍ക്കാരന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് അന്നേ ദിവസം രാത്രി 7.20ന് സാമന്ത നൈറ്റ് ഷിഫ്റ്റിന് എത്താത്തിനെ തുടര്‍ന്ന് തന്നെ സഹപ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു. ഇന്നലെ മൃതേദഹം കണ്ടെടുത്തതോടെ ഇത് കൊലപാതക അന്വേഷണമായി മാറിയിരിക്കുന്നുവെന്നാണ് പോലീസിലെ മേജര്‍ ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ഡിപ്പാര്‍ട്ട്മെന്റിലെ ഡിറ്റെക്ടീവ് സൂപ്രണ്ടായ സൈമണ്‍ ഡുഫി വെളിപ്പെടുത്തുന്നത്.