രാജ്യം ആവേശത്തോടെ കാത്തിരുന്ന തിരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റുനോക്കിയ സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. ബിജെപിയെ തുരത്തി കോൺഗ്രസ് അധികാരത്തിലേറിയതിന് പിന്നാലെ വിവാദത്തിൽ മുങ്ങിയിരിക്കുകയാണ് ബിജെപി. ബി.ജെ.പി മുന്‍മന്ത്രി അര്‍ച്ചന ചിത്നിസിന്റെ വാക്കുകളാണ് വിവാദത്തിലായിരിക്കുന്നത്. തനിക്ക് വോട്ട് ചെയ്യത്തവര്‍ ദുഖിക്കേണ്ടി വരുമെന്നായിരുന്നു അർച്ചനയുടെ വാക്കുകൾ. ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു അര്‍ച്ചന.

ബര്‍ഹാന്‍പൂരില്‍ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാര്‍ഥി താക്കൂര്‍ സുരേന്ദ്ര സിങാണ് ബിജെപി സ്ഥാനാർഥിയും മുൻമന്ത്രിയുമായ അർച്ചനയെ തോൽപ്പിച്ചത്. 5120 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വിജയം. ഇതോടെയാണ് തനിക്ക് വോട്ട് ചെയ്യാത്തവരൊക്കെ കരയുമെന്നാണ് അര്‍ച്ചന ഭീഷണി മുഴക്കിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അര്‍ച്ചന വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തിയത്.

‘എനിക്ക് വോട്ട് ചെയ്തവരുടെ തല താഴ്‍ത്താനുള്ള അവസരം ഞാനുണ്ടാക്കില്ല. അതുപോലെ, അബദ്ധത്തിലോ മറ്റുള്ളവരുടെ പ്രേരണയാലോ അതല്ലെങ്കില്‍ സ്വന്തം തീരുമാനപ്രകാരമോ എനിക്ക് വോട്ട് ചെയ്യാത്തവരെ ഞാന്‍ കരയിപ്പിച്ചിരിക്കും. അല്ലെങ്കില്‍ എന്റെ പേര് അര്‍ച്ചന ചിത്നിസ് എന്നല്ല. അവര്‍ ദുഖിക്കും’ അര്‍ച്ചന പറഞ്ഞു. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായതോടെ ബിജെപി നേതൃത്വവും പ്രതിസന്ധിയിലായി.