ബംഗളൂരു: അമ്മയെക്കുറിച്ച് മോശമായി സംസാരിച്ച സുഹൃത്തിനെ യുവാവ് തലയറുത്ത് കൊന്നു. കര്‍ണാടകയിലെ മാണ്ഡയ ജില്ലയിലാണ് സംഭവം. ചിക്കബാഗിലു സ്വദേശി ഗിരീഷാണ് കൊല്ലപ്പെട്ടരിക്കുന്നത്. പ്രതിയായ പശുപതി ഗിരീഷിന്റെ അറുത്തെടുത്ത തലയുമായിട്ടാണ് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സൂചനയുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

പശുപതിയുടെ അമ്മയെക്കുറിച്ച് ഗിരീഷ് മോശമായി സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കിനൊടുവിലായിരുന്നു കൊലയെന്ന് മാണ്ഡ്യ എസ്.പി. ശിവപ്രകാശ് ദേവരാജ് വ്യക്തമാക്കി. വാളുകൊണ്ട് ഗിരീഷിന്റെ കഴുത്ത് വെട്ടി മാറ്റുകയായിരുന്നു. തുടര്‍ന്ന് തല ബൈക്കിലാക്കി പോലീസ് സ്റ്റേഷനിലെത്തിച്ചു. പശുപതിക്ക് ചെറിയ മാനസിക അസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു.

കര്‍ണാടകത്തില്‍ ഒരു മാസത്തിനിടെ അറത്തെടുത്ത തലയുമായി പോലീസ് സ്റ്റേഷനിലെത്തുന്ന മൂന്നാമത്തെ സംഭവമാണിത്. ദിവസങ്ങള്‍ക്ക് മുന്‍പ് ചിക്കബല്ലാപുരയിലെ ശ്രീനിവാസപുര സ്വദേശി അസീസ് ഖാന്‍ കാമുകയുടെ തലയറുത്ത് സ്റ്റേഷനിലെത്തിയിരുന്നു. കാമുകി താനുമായുള്ള ബന്ധം അവസാനിപ്പിച്ചതാണ് അസീസ് ഖാനെ പ്രകോപിതനാക്കിയത്. മറ്റൊരു സംഭവത്തില്‍ സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയുടെ തലയുമായി പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. അജ്ജംപുര സ്വദേശി സതീഷാണ് ഭാര്യ രൂപയുടെ തലയറുത്തത്.