ഹൃദയത്തിന്റെ ആരോഗ്യം സ്വയം പരിശോധിക്കാന്‍ എന്‍എച്ച്എസ് ഏര്‍പ്പെടുത്തിയ പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിനെതിരെ ഡോക്ടര്‍മാര്‍. ആരോഗ്യവാന്‍മാരായ 30 വയസു കഴിഞ്ഞവരെ ജിപിമാരുടെ അടുത്ത് അനാവശ്യമായി എത്തിക്കുകയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സ ആവശ്യമില്ലാത്തവരാണ് ഇപ്രകാരം ജിപി സര്‍ജറികളില്‍ എത്തുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വികസിപ്പിച്ചെടുത്ത ഹാര്‍ട്ട് എയിജ് ടെസ്റ്റ് ആണ് വിവാദത്തിലായിരിക്കുന്നത്. 30 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ഇതില്‍ ഹൃദയാരോഗ്യം പരിശോധിച്ച ലക്ഷക്കണക്കിനാളുകളാണ് അനാവശ്യമായി ജിപികളില്‍ എത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇത് ജിപി സര്‍ജറികളിലെ വെയിറ്റിംഗ് ടൈം കൂട്ടുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ആരോഗ്യ സേവന രംഗത്ത് ഇത് സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം ആവശ്യമുള്ളവര്‍ക്ക് ചികിത്സ നഷ്ടമാകാന്‍ പോലും കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ടോ എനന് കണ്ടത്താന്‍ സഹായിക്കുന്ന ഹാര്‍ട്ട് എയിജ് ടെസ്റ്റ് ഒരു ചോദ്യോത്തര രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് പരിശോധിക്കുന്നവര്‍ക്ക് സ്വന്തം രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോള്‍ നിരക്കും അറിയേണ്ടതുണ്ട്. ബ്രിട്ടീഷുകാരില്‍ അഞ്ചില്‍ നാലു പേര്‍ക്ക് സ്വന്തം പ്രായത്തേക്കാള്‍ ഉയര്‍ന്ന ഹാര്‍ട്ട് എയിജ് റേറ്റ് ഉണ്ടെന്നാണ് വിവരം.

അകാല മരണങ്ങള്‍ക്കും പ്രായമാകുമ്പോള്‍ വൈകല്യങ്ങള്‍ക്കും ഈ അവസ്ഥ കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഇ കണ്ടുപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിന്റെ സമ്മതത്തോടെയാണ് ത്തരമൊരു പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ എന്‍എച്ച്എസ് ഫണ്ടുകള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കാനുള്ള ഹാന്‍കോക്കിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ പരിശോധനാ സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുന്നത്.