ബ്രിട്ടനില്‍ നേഴ്‌സുമാര്‍ക്ക് വന്‍ അവസരം ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ ജോലി ആഗ്രഹിക്കുന്ന മലയാളി നേഴ്‌സുമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. മറ്റൊന്നുമല്ല ഐഇഎല്‍ടിഎസ് സ്‌കോര്‍ എന്ന കടമ്പ ലളിതമാകുന്നു. സ്‌കോര്‍ കുറയ്ക്കാന്‍ കൂടി ആലോചനകള്‍ നടക്കുന്നു എന്നാണു റിപ്പോര്‍ട്ട്.

നഴ്‌സുമാര്‍ക്ക് നിലവില്‍ വേണ്ട ഐഇഎല്‍ടിഎസ് സ്‌കോര്‍ ഏഴാണ്. അത് ആറരയയായി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. പരീക്ഷയില്‍ ഏഴു മാര്‍ക്കാണ് ഇപ്പോള്‍ വേണ്ടത്. ഇത് 6.5 ആക്കാനാണ് തീരുമാനം

ഭാഷയുടെ പേരിലുള്ള കടുംപിടിത്തം ബ്രിട്ടന് ആവശ്യമായ മികവുള്ള നേഴ്‌സുമാരെ  ബ്രിട്ടന് കിട്ടാതെ പോകുന്നു. ഭൂരിഭാഗവും ഗള്‍ഫ് മേഖലയിലേക്ക് പോവുകയാണ്. കഴിവിന് ഒന്നാം സ്ഥാനവും ഭാഷക്ക് രണ്ടാം പരിഗണയും നല്‍കാനാണ് ആലോചന. ഈ വാദം നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷാ പരീക്ഷകളില്‍ ഇളവ് വരുത്തണോ എന്ന കാര്യം എന്‍എംസി പരിശോധിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. മാറ്റങ്ങള്‍ വരുത്തുന്നത് ഭാഷാ ടെസ്റ്റുകള്‍ കൂടുതല്‍ ലളിതമാക്കാനാണ്.

ഈയാഴ്ചയൊടുവില്‍ നടക്കുന്ന എന്‍എംസി ബോര്‍ഡ് മീറ്റിങ്ങില്‍ ഇക്കാര്യം പരിഗണനയ്ക്ക് വന്നേക്കും. 680,000 നഴ്‌സുമാരാണ് ബ്രിട്ടനിലുള്ളത്. എന്നാല്‍, ഓരോ പത്ത് തസ്തികയിലും ഒന്നെന്ന വണ്ണം ഒഴിവുകള്‍ ഇനിയും നികത്താനുണ്ട്. ആകെയുള്ള നഴ്‌സുമാരില്‍ 13 ശതമാനത്തോളമാണ് വിദേശികളുടെ എണ്ണം. ജീവനക്കാരുടെ ദൗര്‍ലഭ്യം കുറയ്ക്കുന്നതിന് ഐഇഎല്‍ടിഎസ് സ്‌കോര്‍ ഇളവ് ചെയ്യണമെന്ന നിര്‍ദ്ദേശം നഴ്‌സുമാര്‍ തന്നെയാണ് മുന്നോട്ടുവെച്ചത്. 3600ഓളം നഴ്‌സുമാര്‍ ഈ നിവേദനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.