വുഡന്‍ ഫ്‌ളോറില്‍ കുട്ടികള്‍ ഓടിക്കളിക്കുന്നതും പാത്രങ്ങള്‍ കഴുകുന്നതിന്റെ ശബ്ദവും ശല്യമാകുന്നുവെന്ന അയല്‍ക്കാരിയുടെ പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ ദമ്പതികളോട് ഉത്തരവിട്ട് കോടതി. ഒരു ലക്ഷം പൗണ്ട് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. അപ്പീലിലും പരാജയപ്പെട്ടതോടെ അഹമ്മദ് എല്‍ കരാമിയും ഭാര്യ സാറയും ഈ തുക അയല്‍ക്കാരിയായ സര്‍വെനാസ് ഫൗലാദിക്ക് ഉടന്‍ കൈമാറണം. കെന്‍സിംഗ്ടണിലെ സെയിന്റ് മേരീസ് ആബട്ട്‌സ് കോര്‍ട്ടിലെ മുകളിലും താഴെയുമായുള്ള ഫ്‌ളാറ്റുകളിലാണ് ഇവര്‍ താമസിക്കുന്നത്. സര്‍വെനാസ് ഫൗലാദിയുടെ ഫ്‌ളാറ്റിനു തൊട്ടു മുകളിലാണ് എല്‍ കരാമി കുടുംബത്തിന്റെ ഫ്‌ളാറ്റ്. 2010ല്‍ ഇവര്‍ വുഡന്‍ ഫ്‌ളോര്‍ സ്ഥാപിച്ചതിനു ശേഷമാണ് ശബ്ദം തനിക്ക് ശല്യമാകാന്‍ തുടങ്ങിയതെന്ന് ഫൗലാദി പറയുന്നു. കുട്ടികള്‍ ഓടിക്കളിക്കുന്നതിന്റെയും പാത്രങ്ങള്‍ കഴുകുന്നതിന്റെയും ശബ്ദം തന്റെ ഉറക്കം കെടുത്തുകയാണെന്നായിരുന്നു ഇവര്‍ നല്‍കിയ പരാതി.

കഴിഞ്ഞ മേയിലാണ് ഫൗലാദിക്ക് അനുകൂലമായി കണ്‍ട്രി കോര്‍ട്ട് ജഡ്ജ് നിക്കോളാസ് പാര്‍ഫിറ്റ് വിധി പുറപ്പെടുവിച്ചത്. നഷ്ടപരിഹാരമായി 107,397.37 പൗണ്ട് നല്‍കാനും ശബ്ദശല്യം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനെതിരെ എല്‍ കരാമി കുടുംബം അപ്പീല്‍ നല്‍കി. നാലു ദിവസം നീണ്ട വാദത്തിനൊടുവില്‍ ഫൗലാദിക്ക് അനുകൂലമായി ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചു. ലക്ഷ്വറി ഫ്‌ളാറ്റുകള്‍ക്കിടയില്‍ ശബ്ദം തടഞ്ഞു നിര്‍ത്താന്‍ പുതിയ ഫ്‌ളോറിന് സാധിക്കില്ലെന്ന് ജസ്റ്റിസ് മോര്‍ഗന്‍ പറഞ്ഞു. പുതിയ ഫ്‌ളോര്‍ സ്ഥാപിക്കുന്നതിനു മുമ്പ് ഒരു ശല്യവും തനിക്ക് ഉണ്ടായിരുന്നില്ലെന്ന് സെന്‍ട്രല്‍ ലണ്ടന്‍ കൗണ്ടി കോര്‍ട്ടില്‍ ഫൗലാദി വ്യക്തമാക്കിയിരുന്നു. എല്‍ കരാമി കുടുംബം എത്തിയതിനു ശേഷം തനിക്കും തന്റെ മാതാവിനും ശബ്ദം കാരണം സൈ്വര്യമില്ലാതായി. ബോയ്‌ലര്‍, ഫ്രിഡ്ജ്, ടാപ്പുകള്‍, ഫയര്‍പ്ലേസ് തുടങ്ങി എല്ലായിടത്തു നിന്നുമുള്ള ശബ്ദശല്യം സഹിക്കാനാകുന്നില്ലെന്ന് അവര്‍ പറഞ്ഞു.

ഏഴു മണിക്കൂര്‍ തുടര്‍ച്ചയായി ശബ്ദം കേള്‍ക്കേണ്ടി വരികയാണ്. കുട്ടികള്‍ പ്ലേഗ്രൗണ്ടായാണ് ഫ്‌ളാറ്റ് ഉപയോഗിക്കുന്നതെന്ന് തോന്നും. ഓടുകയും സാധനങ്ങള്‍ ഏറിയുകയും ചെയ്യുകയാണെന്നും അവര്‍ ജഡ്ജിനോട് പറഞ്ഞു. ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന ശബ്ദങ്ങളാണ് ഇവയെന്ന് കോടതി വ്യക്തമാക്കിയെങ്കിലും മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന വിധത്തിലാണ് എല്‍ കരാമി കുടുംബത്തില്‍ നിന്നുണ്ടാകുന്നതെന്നും കോടതി വ്യക്തമാക്കി. ഫ്‌ളോറില്‍ കാര്‍പ്പറ്റുകള്‍ സ്ഥാപിക്കണമെന്ന് എല്‍ കരാമി കുടുംബത്തോടും ഫ്‌ളാറ്റിന്റെ ഉടമസ്ഥരായ കമ്പനിയോടും കോടതി ആവശ്യപ്പെട്ടു.