കുഞ്ചറിയാമാത്യൂ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പല ദേശീയ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയായിലും നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉള്ളത്.

നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗ ശക്തികേന്ദ്രവും സോണിയാഗാന്ധിയുടെ മണ്ഡലത്തിന്റെ ആസ്ഥാനവുമായ റായ്ബറേലിയുടെ എംഎല്‍എ അതിഥി സിങ്ങുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നത്. അതിഥിക്ക് ഗാന്ധി കുടുംബവുമായുള്ള അടുപ്പം അഭ്യൂഹങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു. എന്നാല്‍ അഭ്യൂഹങ്ങളും വാര്‍ത്തകളും ശക്തിപ്രാപിച്ചതോടെ 29കാരിയായ അതിഥി ഇന്നലെ തന്റെ നിലപാടുമായി മാധ്യമങ്ങളെ കാണുകയായിരുന്നു. രാഹുല്‍ ഗാന്ധി തന്റെ മൂത്ത സഹോദരനെപ്പോലെയാണെന്നാണ് അതിഥി പ്രതികരിച്ചത്.

അമേരിക്കയിലെ ഡ്യൂക്ക് സര്‍വ്വകലാശാലയില്‍ നിന്ന് മാനേജ്‌മെന്റില്‍ ഉന്നതവിജയം കരസ്ഥമാക്കിയ അതിഥി റായ്ബറേലിയില്‍ നിന്ന് മികച്ച ഭൂരിപക്ഷവുമായാണ് നിയമസഭയില്‍ എത്തിയത് രാഹുല്‍ ഗാന്ധിയുടെ പേര് അതിഥിയുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ പ്രചരിച്ചതിനു പിന്നില്‍ ചില ആസൂത്രിതമായ നീക്കങ്ങള്‍ ഉണ്ടായതായി സംശയിക്കപ്പെടുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപി കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ശക്തമായ വെല്ലുവിളി നേരിടുന്ന അവസരമാണ് കര്‍ണാടകയില്‍ ഇരുപാര്‍ട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കഠ്‌വ, നോട്ടുക്ഷാമം തുടങ്ങിയ പല വിഷയങ്ങളും ദേശീയ തലത്തില്‍ കത്തി നില്‍ക്കുന്ന അവസരവുമാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് താല്‍കാലികമായി ശ്രദ്ധതിരിക്കാന്‍ ചിലരുടെ മനസില്‍ വിരിഞ്ഞ ആശയമാണ് രാഹുല്‍ – അതിഥി വിവാഹമെന്നാണ് സംശയിക്കപ്പെടുന്നത്.