ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കുന്നില്ലെന്ന് ആര്‍എംപി. വടകരയില്‍ പി ജയരാജന്റെ തോല്‍വി ഉറപ്പുവരുത്താനുള്ള ബാധ്യത ആര്‍എംപി ക്കുണ്ടെന്നും അതിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. കൊലപാതക രാഷ്ട്രീയമാണ് ആര്‍എംപി തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തികാട്ടുന്നതെന്നും ജയരാജന്റെ പരാജയം ഉറപ്പിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ പാര്‍ട്ടി നടത്തുമെന്നും എന്‍ വേണു വ്യക്തമാക്കി.

വടകര സീറ്റില്‍ ആര്‍എംപി നേതാവ് കെ കെ രമ പൊതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നേരത്തെ നീക്കങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു ചേര്‍ന്ന ആര്‍എംപി സംസ്ഥാന സമിതിയോഗം വടകരയില്‍ മത്സരിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്.

ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആളാണ് ജയരാജനെന്നും വടകരയില്‍ കൊലപാതകി ജയിച്ചുപോകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാനാണ് ആര്‍എംപി വടകരയില്‍ മത്സരിക്കേണ്ടെന്ന നിലപാടെടുത്തതെന്നും കെ കെ രമ മാധ്യമങ്ങളോട് പറഞ്ഞു.