മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ അതിക്രമിച്ചുകയറിയ എസ് ഡി പി ഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്എഫ്ഐ നേതാവിനെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി പടിപ്പ് മുടക്കും. യൂണിവേഴ്സ്റ്റി പരീക്ഷ മാറ്റിവച്ചു. എസ്ഡിപിഐ
ആക്രമണത്തില്‍ ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്ഐ ജില്ലാകമ്മിറ്റി അംഗവുമായ അഭിമന്യു ആണ് മരിച്ചത്. മറ്റു രണ്ടുപേര്‍ക്ക് പരിക്കേറ്റു. അര്‍ജുന്‍, വിനീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അര്‍ജുന്റെ നില ഗുരുതരമാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. കോളേജിലേക്ക് ആക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. തല്‍ക്ഷണം മരിച്ചു.

അര്‍ജുന്‍, വിനീത് എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് രണ്ട് ക്യാമ്പസ് ഫ്രണ്ടുകാര്‍ അറസ്റ്റിലായി. കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട്കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലായത്. അഭിമന്യുവിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവസ്ഥലത്ത് പൊലീസ് ക്യാമ്പ്ചെയ്യുന്നുണ്ട്