കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനുള്ളിലും പ്രതിസന്ധി. എതിരാളിയെ കൊന്നു തള്ളിയത് സിപിഎമ്മിന്റെ ഗൂഡാലോചനയാണെന്ന വാര്‍ത്തകള്‍ വരുന്നതിനിടെ ശുഹൈബിന്റെ സുഹൃത്തും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനുമായ നൗഷാദിന്റെ വാക്കുകളും ഇരുവരെയും കുറിച്ച് സുഹൃത്തിന്റെ വാക്കുകളും സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന നസീര്‍ എന്നയാളാണ് ഇരുവരുടെയും അടുത്ത സൗഹൃദത്തെയും ശുഹൈബിന്റെ മരണശേഷം നൗഷാദ് സിപിഎം വിട്ടെന്ന വാര്‍ത്തയും പുറത്തു വിട്ടത്. നസീര്‍ പറയുന്നത് ഇങ്ങനെ- ഇത് ശുഹൈബ്, നൗഷാദ്. ഇവര്‍ 2 പേരും കൂടിയാണ് 2010 ല്‍ ആദ്യമായി യുഎഇയിലെ ഫുജൈറയില്‍ വരുന്നത്. നൗഷാദ് പോപ്‌കോണ്‍ ഷോപ്പിലും ശുഹൈബ് മുംതാസ് ടൈലറിംഗ് ഷോപ്പിലും. ഫുജൈറയില്‍ നിന്ന് വിസ കാന്‍സല്‍ ചെയ്തു നാട്ടില്‍ കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനായി തുടര്‍ന്നു. നൗഷാദും വിസ കേന്‍സല്‍ ചെയ്ത് നാട്ടില്‍ നല്ല സഖാവായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇപ്പോള്‍ ലാസറ്റ് കഴിഞ്ഞ സിപിഎമ്മിന്റെ ജില്ല സമ്മേളനത്തിന്റെ ഫോട്ടോയാണ് നൗഷാദ് ചുകപ്പ് ടവല്‍ കൊണ്ട് തലയില്‍ കെട്ടിയിരിക്കുന്നത്. നല്ല സിപിഎമ്മിന്റെ പ്രവര്‍ത്തകന്‍. ശുഹൈബും നൗഷാദും പിരിയാന്‍ പറ്റാത്ത കൂട്ടുകാരാണ്. നൗഷാദിനെ ഞാന്‍ നാട്ടില്‍ വിളിച്ചു ഇപ്പോള്‍. അപ്പോള്‍ അവന്‍ എന്നോട് കരഞ്ഞ് കൊണ്ട് പറയുന്നു. അവന്‍ ഇല്ലാതെ എനിക്ക് ജീവിക്കണ്ട അവര്‍ കൊന്ന് കളഞ്ഞു എന്റെ ശുഹൈബിനെ. ഇവിടെ ഫുജൈറയില്‍ എന്റെ സ്റ്റാഫാണ് നൗഷാദ്. ഇവിടെ ഉള്ളപ്പോള്‍ എന്നോട് പോലും ഞാന്‍ സഖാവാണ് എന്ന് ഞങ്ങള്‍ എപ്പോഴും തമാശക്ക് തല്ലുകൂടുന്ന എന്റെ പ്രിയ സുഹൃത്ത് നൗഷാദ്. എന്നോട് കരഞ്ഞ് കൊണ്ട് പറയുകയാണ്. ഞാന്‍ ഇനി ഒരിക്കലും ചെങ്കോടി പിടിക്കില്ല അവന്‍ ഇനി സഖാവും അല്ല എന്ന്. ഇനി ഒരിക്കലും അവന്‍ സിപിഎമ്മില്‍ പ്രവര്‍ത്തിക്കാനും ഇല്ല. എന്നോട് പഞ്ഞത് അവന്‍ മാത്രമല്ല അവന്റെ കൂട്ടുകാര്‍ ഒരാള്‍ പോലും ഇനി ഈ കൊലയാളി പാര്‍ട്ടിയില്‍ നില്ക്കില്ല എന്ന്- നസീര്‍ പറഞ്ഞു നിര്‍ത്തുന്നു.