ബര്‍മിംഗ്ഹാം: രോഗികളില്‍ മാറ്റിവെച്ച കരളുകളില്‍ സ്വന്തം ഇനിഷ്യലുകള്‍ പതിപ്പിച്ചെന്ന ആരോപണത്തില്‍ കുറ്റസമ്മതം നടത്തി ഡോക്ടര്‍. രണ്ട് രോഗികളില്‍ നടത്തിയ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകളിലാണ് പ്രശസ്തനായ കരള്‍, പ്ലീഹ, പാന്‍ക്രിയാസ് സര്‍ജനായ ഡോ.സൈമണ്‍ ബ്രാംഹാള്‍ തന്റെ ‘കയ്യൊപ്പ്’ പതിപ്പിച്ചത്. 2013 ഫെബ്രുവരി 9നും ഓഗസ്റ്റ് 21നും നടന്ന സംഭവങ്ങളില്‍ കുറ്റം ചെയ്തതായി ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ നടന്ന വാദത്തില്‍ ഡോക്ടര്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ ശരീരത്തിന് ദോഷം വരുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു എന്നു തുടങ്ങിയുള്ള കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ ബ്രാംഹാള്‍ നിഷേധിച്ചു.

കരള്‍ ശസ്ത്രക്രിയകള്‍ക്കിടെ രക്തസ്രാവം നിര്‍ത്തുന്നതിനായി ഉപയോഗിക്കുന്ന ആര്‍ഗോണ്‍ ലേസര്‍ ഉപയോഗിച്ചാണ് സ്വന്തം ഇനിഷ്യലുകളായ എസ്ബി എന്ന് കരളുകളില്‍ ആലേഖനം ചെയ്തത്. ഈ പാടുകള്‍ കരളുകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നും സ്വയം ഇല്ലാതാകുന്നതുമാണെന്ന് വിശദീകരിക്കപ്പെടുന്നു. മാറ്റിവെച്ച കരളില്‍ ഈ പാടുകള്‍ ഒരു സഹപ്രവര്‍ത്തകന്‍ കണ്ടെത്തിയതോടെ 2013ല്‍ ഡോക്ടര്‍ ബ്രാംഹാളിനെ ബര്‍മിംഗ്ഹാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പിന്നീട് ഇതേക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ ഇയാള്‍ ജോലി രാജിവെച്ചു. രോഗികളുടെ കരളില്‍ തന്റെ പേര് എഴുതിയത് വലിയ തെറ്റായിപ്പോയെന്ന് മാധ്യമങ്ങളോട് ഡോക്ടര്‍ പറയുകയും ചെയ്തു. കേസില്‍ കോടതി ജനുവരി 12ന് വിധി പറയും.