യുവാവ് കുത്തേറ്റുമരിച്ച സംഭവത്തില്‍ സഹോദരിയെ പോലീസ് അറസ്റ്റ്‌ചെയ്തു. കായംകുളം പുള്ളിക്കണക്ക് തെക്കേമങ്കുഴി പാക്ക് കണ്ടത്തില്‍ മോഹനന്റെ മകന്‍ അജീഷ് (28) കുത്തേറ്റു മരിച്ച കേസിലാണ് അജീഷിന്റെ സഹോദരി അഞ്ജു(24)വിനെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ അഞ്ജു വാടകയ്ക്കു താമസിയ്ക്കുന്ന പുള്ളിക്കണക്ക് പേരൂര്‍മുക്കിന് സമീപത്തെ അരുണോദയം വീട്ടിലായിരുന്നു സംഭവം. പോലീസ് പറയുന്നത് ഇങ്ങനെ:

അജീഷുമായി അടുപ്പമുള്ള യുവതിക്കു വീടുപണിക്കായി മൂന്നര വര്‍ഷം മുന്‍പ് അഞ്ജു ഒന്നര ലക്ഷം രൂപ കടം കൊടുത്തിരുന്നു. പലതവണ ചോദിച്ചിട്ടും യുവതി പണം തിരികെ നല്‍കിയില്ല. വിദേശത്തു ജോലി ചെയ്യുന്ന പ്രശാന്ത് ഒരാഴ്ച മുന്‍പു നാട്ടിലെത്തിയപ്പോള്‍ പണം തിരികെ നല്‍കാത്തതിനെ ചൊല്ലി യുവതിയുമായി സംസാരമുണ്ടായി.

പ്രശാന്ത് നിരന്തരം ശല്യം ചെയ്യുന്നതായി യുവതി അജീഷിനെ അറിയിച്ചു. ഇക്കാര്യം ചോദിക്കാനായാണ് അജീഷ് കഴിഞ്ഞ ദിവസം രാത്രി സഹോദരിയുടെ വീട്ടിലെത്തിയത്. ഇവിടെവച്ച് അജീഷും പ്രശാന്തുമായി വാക്കുതര്‍ക്കമുണ്ടായി. ഭീഷണി മുഴക്കി മടങ്ങിയ അജീഷ് സുഹൃത്തിന്റെ ബൈക്കില്‍ വീണ്ടുമെത്തുകയായിരുന്നു. അജീഷ് വരുന്നതു കണ്ടു ഭര്‍ത്താവിനെ മുറിക്കുള്ളിലാക്കി അഞ്ജു വാതിലില്‍ തടസ്സം നിന്നു. വടിവാളുമായി എത്തിയ അജീഷ് അഞ്ജുവിനെ മര്‍ദിച്ചു. ഇതിനിടെ ഭര്‍ത്താവ് വിദേശത്തു നിന്നു കൊണ്ടുവന്ന കറിക്കത്തി എടുത്ത് അഞ്ജു അജീഷിന്റെ പുറത്തു കുത്തുകയായിരുന്നു. കൊല്ലപ്പെട്ട അജീഷ് നിരവധി കേസുകളില്‍ പ്രതിയാണ്.

കുത്തേറ്റ അജീഷിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒമ്പതോടെ മരിച്ചു. പുറത്ത് ആഴത്തില്‍ കുത്തേറ്റതാണു മരണ കാരണം. രാത്രിയില്‍തന്നെ അഞ്ജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് വിശദമായ ചോദ്യംചെയ്യലിനു ശേഷം ഇന്നലെ വൈകുന്നേരത്തോടെ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.