ജോയൽ ചെമ്പോല , മലയാളം യുകെ ന്യൂസ് ടീം 

സൂപ്പർമാർക്കറ്റ് മേഖലയിലെ പ്രമുഖ സ്ഥാപനമായ ടെസ്കോ ചൈനയിലെ ഫാക്ടറിയിൽ ക്രിസ്തുമസ് കാർഡിന്റെ ഉല്പാദനം താൽക്കാലികമായി നിർത്തിവെച്ചു. ക്രിസ്തുമസ് കാർഡിന്റെ നിർമ്മാണത്തിനായി ജയിൽപ്പുള്ളികളെ നിയോഗിച്ചെന്ന ആരോപണത്തെ തുടർന്നാണിത്.

കഴിഞ്ഞ ദിവസം ആറു വയസ്സുകാരിയായ ഒരു പെൺക്കുട്ടി തന്റെ സൂഹ്യത്തുക്കൾക്ക് നൽകുവാനായി വാങ്ങിയ ക്രിസ്തുമസ് കാർഡുകളിൽ ഒന്നിൽ തടവുപുള്ളികൾ മുൻകൂട്ടി ഒരു കുറിപ്പ് എഴുതിയിരുന്നു. “ഞങ്ങൾ ചൈനയിലെ ഷാങ്ഹായ് ക്യുൻപു ജയിലിലെ വിദേശ തടവുകാരാണ്. ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ ഞങ്ങളെ നിർബന്ധിക്കുന്നു. ദയവായി ഞങ്ങളെ സഹായിക്കുകയും മനുഷ്യാവകാശ സംഘടനയെ അറിയിക്കുകയും ചെയ്യുക” എന്നതായിരുന്നു കുറിപ്പ്‌. ചുവന്ന തൊപ്പിയണിഞ്ഞ ഒരു പൂച്ചക്കുട്ടിയുടെ ചിത്രമുള്ള കാർഡായിരുന്നു അത്.

തങ്ങളുടെ നിർമ്മാണ ജോലികളിൽ തടവുപുള്ളികളെ ഒരിക്കലും നിയോഗിക്കാറില്ലെന്നും അങ്ങനെ കണ്ടെത്തിയാൽ കാർഡുകളുടെ വിതരണക്കാരനെതിരെ കർശന നടപടിയെടുക്കുമെന്നും ടെസ്ക്കോയുടെ ഔദ്യോഗിക വ്യത്തങ്ങൾ പറഞ്ഞു. കുറിപ്പുകൾ എഴുതിയ കാർഡുകൾ കിട്ടിയതായി മറ്റ് പരാതികൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.