ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകുന്നു. പ്രധാനമന്ത്രി തെരേസ മേയ് പാര്‍ട്ടിക്കുള്ളില്‍ പിന്തുണ കുറഞ്ഞ രണ്ടാമത്തെ നേതാവ് എന്ന പദവിയിലേക്ക് താഴ്ത്തപ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കണ്‍സര്‍വേറ്റീവ് ഹോം വെബ്‌സൈറ്റ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. മേയുടെ സാറ്റിസ്ഫാക്ഷന്‍ റേറ്റിംഗ് ഇപ്പോള്‍ -26.1 ആണ്. +89.1 എന്ന നിരക്കില്‍ നിന്നാണ് ഈ നിലവാരത്തിലേക്ക് മേയുടെ റേറ്റിംഗ് ഇടിഞ്ഞത്. തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയാണ് മേയുടെ ജനപ്രീതി ഇടിച്ചത്.

ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് നേരിട്ടതിനേക്കാള്‍ വലിയ തിരിച്ചടിയാണ് മേയ്ക്ക് ഉണ്ടായതെന്ന് കണ്‍സര്‍വേറ്റീവ് ഹോം പറയുന്നു. കഴിഞ്ഞ വര്‍ഷം ബജറ്റ് പ്രഖ്യാപനത്തിനു ശേഷം നയങ്ങളില്‍ നിന്ന് പിന്നാക്കം പോകേണ്ടി വന്നതോടെയാണ് ഹാമണ്ടിന് വലിയ തോതില്‍ ജനങ്ങളില്‍ നിന്ന് എതിര്‍പ്പിനെ നേരിടേണ്ടി വന്നത്. ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ്, എന്‍വയണ്‍മെന്റ് സെക്രട്ടറി സ്ഥാനത്ത് ഇപ്പോള്‍ എത്തിയ മൈക്കിള്‍ ഗോവ് എന്നിവര്‍ക്ക് മിചച്ച റേറ്റിംഗാണ് സൈറ്റ് നല്‍കുന്നത്.

ഡേവിസിന് +78.4 ഉം ഗോവിന് +57.7ഉം റേറ്റിംഗ് ലഭിച്ചപ്പോള്‍ ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സന്റെ റേറ്റിംഗ് 13 പോയിന്റുകള്‍ ഇടിഞ്ഞിട്ടുണ്ട്. ആന്‍ഡ്രിയ ലീഡ്‌സം ആണ് ജോണ്‍സണ് തൊട്ടുപിന്നില്‍ ഉള്ളത്. കോമണ്‍സില്‍ ഭൂരിപക്ഷം നഷ്ടമായതിനു പിന്നാലെ തെരേസ മേയ്ക്ക് പാര്‍ട്ടിയില്‍ പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് തെരഞ്ഞെടുപ്പിന് ശേഷം രണ്ടാമത് നടത്തിയ സര്‍വേ സൂചിപ്പിക്കുന്നത്.