തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് കാലങ്ങളായി നടന്നുവരുന്ന വെടിക്കെട്ടിന് അനുമതി നല്‍കിയില്ലെങ്കില്‍ പൂരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പാറമേക്കാവ് വിഭാഗം. അനുമതി നല്‍കാത്തപക്ഷം പാറമേക്കാവ് വിഭാഗത്തിന്റെ കുടമാറ്റവും ഇത്തവണ വേണ്ട എന്നാണ് ഇവരുടെ നിലപാട്. പൂരം ചടങ്ങാക്കി മാറ്റാനാണ് പാറമേക്കാവിന്റെ തീരുമാനം.

തൃശ്ശൂര്‍ പൂരത്തിന്റെ മാറ്റ് കൂട്ടുന്ന പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറ മേളവും നടത്തേണ്ട എന്നാണ് സംഘാടകരുടെ തീരുമാനം. നിലവില്‍ ശിവകാശി പടക്കങ്ങള്‍ ഉപയോഗിച്ചുള്ള വെടിക്കെട്ടിന് അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ശിവകാശി പടക്കങ്ങള്‍ കൊണ്ടുള്ള വെടിക്കെട്ടിന് തങ്ങള്‍ ഉണ്ടാകില്ലെന്ന നിലപാടിലാണ് പാറമേക്കാവ് വിഭാഗം.

കഴിഞ്ഞ വര്‍ഷം പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കട്ട് അപകടത്തെതുടര്‍ന്നാണ് സംസ്ഥാനത്ത് വലിയ രീതിയിലുള്ള വെടിക്കട്ട് നടത്തുന്നതിന് അനുമതി നല്‍കേണ്ട എന്ന് അധികൃതര്‍ തീരുമാനിച്ചത്. അതേ സമയം പാറമേക്കാവ് വിഭാഗത്തിന്റെ ഈ തീരുമാനത്തോടെ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ഇല്ലാത്ത തൃശ്ശൂര്‍ പൂരം കാണേണ്ടി വരുമോയെന്ന ആശങ്കയിലാണ് പൂര പ്രേമികള്‍.