സംസ്ഥാനത്തെ പാർട്ടിയുടെ വളർച്ചക്കായി മുരളീധരന് ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു. ആ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് എംപി സ്ഥാനവും കേന്ദ്രമന്ത്രി സ്ഥാനവും.

മികച്ച സംഘാടകന്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയുടെയും ബിജെപി ദേശീയ അധ്യക്ഷന്റെയും ആര്‍എസ്എസ് നേതൃത്വത്തിന്റെയും വിശ്വസ്തനാണ് മുരളീധരന്‍. സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞപ്പോള്‍ തന്നെ കേന്ദ്ര നേതൃത്വത്തില്‍ മുരളീധരന്‍ പദവി ഉറപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ സംഘാടന മേഖലകളിലെല്ലാം കഴിവു തെളിയിച്ച മുരളീധരനെ ജനപ്രതിനിധി എന്ന നിലയില്‍ പുതിയ നിയോഗം ഏല്‍പ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ബിജെപിക്കു ജയിപ്പിക്കാന്‍ കഴിയുന്ന രാജ്യസഭ സീറ്റിനായുള്ള കാത്തിരിപ്പിനൊടുവില്‍ മഹാരാഷ്ട്രയില്‍ നിന്നു മുരളീധരന്‍ എതിരില്ലാതെ എംപിയായി.

തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ എബിവിപി പ്രവര്‍ത്തകനെന്ന നിലയ്ക്കാണ് വെള്ളാംവെളി മുരളീധരന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. സര്‍ക്കാര്‍ ഉദ്യോഗം കിട്ടിയെങ്കിലും രാജിവെച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. 1983 ല്‍ എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി.11 വര്‍ഷം ആ സ്ഥാനത്തു തുടര്‍ന്നു.ദന്‍ദാസ് ദേവി, ഗോവിന്ദാചാര്യ, ബാല്‍ആപ്തേ, ദത്താത്രേയ ഹൊസഹാളെ തുടങ്ങിയ നേതാക്കളുമായി അടുത്തിടപെഴകാന്‍ കഴിഞ്ഞ മുരളീധരന്‍ എബിവിപിയുടെ ദേശീയ നേതൃത്വത്തിലെത്തി 87 ല്‍ ദേശീയ സെക്രട്ടറിയായി 1994 ല്‍ ജനറല്‍ സെക്രട്ടറിയും 1998ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സെന്‍ട്രല്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമിന്റെ ചുമതല വഹിച്ചിരുന്ന വെങ്കയ്യനായിഡുവിന്റെ സഹായിയായി മുരളീധരനുമുണ്ടായിരുന്നു.

2004ല്‍ ബിജെപിയുടെ പരിശീലന വിഭാഗം ദേശീയ കണ്‍വീനറായി. 2006ല്‍ പി.കെ. കൃഷ്ണദാസിന്റെ കമ്മിറ്റിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റും 2009ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റുമായി. ചേളന്നൂര്‍ എസ്എന്‍ കോളജ് അധ്യാപിക ഡോ. കെ.എസ്. ജയശ്രീയാണ് ഭാര്യ..