വള്ളിത്തോട്: വോകിംഗ് കാരുണ്യയുടെ അറുപത്തിനാലാമത് സഹായമായ നാല്‍പത്തയ്യായിരം രൂപ കിഡ്‌നി രോഗിയായ മര്‍ക്കോസിന് കിളിയന്ത്ര ഇടവക വികാരി മാത്യു പോത്തനമല കൈമാറി. തദവസരത്തില്‍ കിളിയന്ത്ര ഹൈ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വി.ടി ജോസഫ്, സീനിയര്‍ ടീച്ചര്‍ ജോളി ജേക്കബ് കോളിത്തട്ട് സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്റര്‍ ടോമി ആഞ്ഞിലിതോപ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കണ്ണൂര്‍ ജില്ലയുടെ മലയോര ഗ്രാമമായ പേരട്ടയില്‍ താമസിക്കുന്ന മര്‍ക്കോസിന്റെ രണ്ടു കിഡ്‌നിയും പ്രവര്‍ത്തനരഹിതമായിട്ടു ഒരു പതിറ്റാണ്ടായി. ഇന്ന് ഈ കുടുംബം തീരാ ദുഖങ്ങളുടെ നടുവിലാണ്. ഈ നീണ്ട കാലത്തെ ചികിത്സകള്‍ വലിയ സാമ്പത്തിക ബാധ്യതകളിലേക്കാണ് ഈ കുടുംബത്തെ കൊണ്ടെത്തിച്ചത്. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യുന്നതിനും മരുന്നിനുമായി നല്ലൊരു തുക ചിലവു വരുന്നുണ്ട്. മര്‍ക്കോസിന്റെ ജീവന്‍ പിടിച്ചുനിര്‍ത്തുന്നത് ഇപ്പോള്‍ ആഴ്ചയില്‍ ചെയ്യുന്ന മൂന്നു ഡയാലിസിസ് ആണ്. ഏകദേശം ഇതിനുതന്നെ ആറായിരം രൂപയോളം ആഴ്ചയില്‍ ചെലവു വരുന്നുണ്ട്. പള്ളിക്കാരും നാട്ടുകാരും കൂടി ചേര്‍ന്ന് നിര്‍മ്മിച്ചു നല്‍കിയ നാല് സെന്റ് സ്ഥലത്തെ ഒരു ചെറിയ വീട്ടിലാണ് മര്‍ക്കോസും കുടുംബവും അന്തിയുറങ്ങുന്നത്.

പ്ലസ് ടുവിനും എട്ടാംക്ലാസിലും പഠിക്കുന്ന രണ്ടു കുരുന്നുകളാണ് മാര്‍ക്കോസിനുള്ളത്. ഈ കുട്ടികളുടെ പഠനച്ചെലവുകളും മര്‍ക്കോസിന്റെ ചികിത്സയും ഒന്നുമില്ലാത്ത കുടുംബത്തിന് താങ്ങവുന്നതല്ല. ഇതുവരെയുള്ള ഇവരുടെ ജീവിതം മുന്‍പോട്ടു പോയത് നല്ലവരായ മനുഷ്യ സ്‌നേഹികളുടെ കാരുണ്യത്തിലാണ്. ഇനിയുള്ള ജീവിതം എങ്ങനെ മുന്‍പോട്ടു തള്ളി നീക്കുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് മര്‍ക്കോസിന്റെ കുടുംബം. ദുരിതങ്ങളുടെ നടുവില്‍ കഴിയുന്ന ഈ കുടുംബത്തെക്കുറിച്ച് അറിഞ്ഞ വോകിംഗ് കാരുണ്യ അറുപത്തി നാലാമത് സഹായം മര്‍ക്കോസിന് കൊടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഈ നല്ല ഉദ്യമത്തില്‍ വോകിംഗ് കാരുണ്യയോടൊപ്പം പങ്കാളികളായ എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോകിംഗ് കാരുണ്യയുടെ നന്ദി അറിയിക്കുന്നു.