ബസ്തര്‍: മരണാന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ പണമില്ലാത്തതിനാല്‍ മകന്റെ ശരീരം മെഡിക്കല്‍ കോളേജിന് നല്‍കി അമ്മ. ഛത്തീസ്ഗഡ് ബാസ്തറിലെ ജഗദല്‍പുര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മകന്റെ മൃതദേഹം സ്വന്തം വീട്ടിലെത്തിക്കാനും അന്ത്യകര്‍മ്മങ്ങള്‍ നടത്താനുമുള്ള പണം തികയാത്തതിനെ തുടര്‍ന്നാണ് അമ്മയും സഹോദരിയും ഈ തീരുമാനത്തില്‍ എത്തിയത്.

ഫെബ്രുവരി 12നാണ് ബാമന്‍ എന്ന യുവാവിനെ വാഹനം ഇടിച്ചുവീഴ്ത്തിയത്. അപകടമുണ്ടായുടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാമന്‍ മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ മൃതദേഹം വീട്ടിലെത്തിക്കാനുള്ള പണം പോലും തങ്ങളുടെ കയ്യിലില്ലെന്ന് മനസിലാക്കിയതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ കുടുംബം എത്തിച്ചേര്‍ന്നത്.

മെഡിക്കല്‍ കോളജ് മോര്‍ച്ചറിയുടെ ചുമതല വഹിക്കുന്ന ആളാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കുന്നതിനെ കുറിച്ച് ഇവരെ അറിയിച്ചത്. തുടര്‍ന്ന് അവര്‍ മൃതദേഹം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.