ഫേസ്ബുക്ക് പുതിയ ഡേറ്റിംഗ് സര്‍വീസിന് തുടക്കമിടുന്നു. കാലിഫോര്‍ണിയയില്‍ നടന്ന എഫ്8 ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍വെച്ച് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇതു സംബന്ധിച്ച സൂചന നല്‍കി. സ്വകാര്യത വിഷയത്തിലുണ്ടായ വീഴ്ചകള്‍ മനസിലുണ്ടെന്നും അവയൊക്കെ പരിഗണിച്ചുകൊണ്ട് പുതിയ സര്‍വീസ് ഉടന്‍തന്നെ അവതരിപ്പിക്കുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. കേംബ്രിഡ്ജ് അനലിറ്റിക്ക വിഷയത്തില്‍ വിവാദത്തിലായ കമ്പനി ഇനി മറ്റൊരു ഡേറ്റ ബ്രീച്ച് വിവാദം താങ്ങാവുന്ന അവസ്ഥയിലല്ലെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

ഫേസ്ബുക്കില്‍ 200 മില്യന്‍ ആളുകള്‍ സിംഗിള്‍ പട്ടികയിലുള്ളവരാണ്. അവര്‍ക്ക് അര്‍ത്ഥവത്തായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സഹായിക്കാനാകുമെങ്കില്‍ വളരെ നല്ലൊരു കാര്യമായിരിക്കുമെന്ന് കരുതുന്നുവെന്നും സുക്കര്‍ബര്‍ഗ് പുതിയ സംരംഭത്തേക്കുറിച്ച് പറഞ്ഞു. ഈ പ്രഖ്യാപനത്തോടെ റ്റിന്‍ഡര്‍ എന്ന ജനപ്രിയ ഡേറ്റിംഗ് ആപ്പിന്റെ ഉടമയായ മാച്ച് ഗ്രൂപ്പിന്റെ ഷെയറുകളില്‍ ഇടിവ് രേഖപ്പെടുത്തി. ഓപ്പണിംഗ് പ്രൈസിനേക്കാള്‍ 22 ശതമാനം കുറഞ്ഞ നിരക്കിലാണ് വിപണി ക്ലോസ് ചെയ്തത്. ഫേസ്ബുക്കില്‍ നിന്നാണ് റ്റിന്‍ഡര്‍ പ്രൊഫൈല്‍ ഇന്‍ഫര്‍മേഷന്‍ സ്വീകരിക്കുന്നത്.

സ്വകാര്യതയും സുരക്ഷയും പ്രധാന പരിഗണനകളായി സ്വീകരിച്ചുകൊണ്ടാണ് ഈ സേവനത്തിന് ഫേസ്ബുക്ക് തയ്യാറായിരിക്കുന്നതെന്നാണ് സുക്കര്‍ബര്‍ഗ് അവകാശപ്പെടുന്നത്. ദീര്‍ഘകാല ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വാട്ട്‌സാപ്പ് മെസഞ്ചര്‍ സര്‍വീസില്‍ പുതിയ ഗ്രൂപ്പ് വീഡിയോ കോളിംഗ് അവതരിപ്പിക്കുമെന്നും ഇന്‍സ്റ്റാഗ്രാമില്‍ പുതിയ വീഡിയോ ചാറ്റ്, ഓഗ്മെന്റഡ് റിയാലിറ്റി ഫില്‍റ്ററുകള്‍ എന്നിവ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.