ന്യൂസ് ഡെസ്ക് മലയാളം യുകെ

11,600 ലധികം ആളുകൾ ആശുപത്രിയിൽനിന്ന് കോവിഡ് പിടിപെട്ടതുമൂലം മരിച്ചതായുള്ള കണക്കുകൾ പുറത്ത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം എൻഎച്ച്എസ് ആശുപത്രിയിൽ നിന്ന് ആയിരക്കണക്കിന് ജനങ്ങളാണ് കോവിഡ് ബാധിച്ച് മരിണമടഞ്ഞത്. മറ്റ് അസുഖങ്ങൾ മൂലം ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിയ രോഗികൾക്ക് കോവിഡ് ബാധിക്കുകയായിരുന്നു. പുതിയ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് ഹെൽത്ത് ആന്റ് സോഷ്യൽ കെയർ സെലക്ട് കമ്മിറ്റി ചെയർമാനായ എംപി ജെറമി ഹണ്ട് പറഞ്ഞു. ആശുപത്രിയിൽ നിന്നുള്ള രോഗവ്യാപനം രോഗം പകരാൻ മാരകമായ കാരണങ്ങളിൽ ഒന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.


ഫ്രണ്ട്-ലൈൻ ഹെൽത്ത് കെയർ ജീവനക്കാർക്ക് നിർബന്ധിത വാക്സിൻ നൽകാനുള്ള ഗവൺമെന്റിൻെറ നയത്തെ ഈ പുതിയ കണക്കുകൾ ശക്തിപ്പെടുത്തുന്നു. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം കോവിഡ്-19 പോസിറ്റീവ് ആയി സ്ഥിതീകരിച്ചതിന് 28 ദിവസത്തിനുള്ളിൽ 57 പേരാണ് മരണപ്പെട്ടത്. ഇത്തരത്തിൽ മരിച്ചവരുടെ രാജ്യത്താകെയുള്ള എണ്ണം 141,862 ആയി. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച പ്രത്യേക കണക്കുകൾ പ്രകാരം രാജ്യത്താകയുള്ള മരണം 166,000 ആണ്.


ഇന്ന് 32,322 പേർക്കാണ് കോവിഡ് പോസിറ്റീവായി സ്ഥിതീകരിച്ചിരിക്കുന്നതെന്ന് സർക്കാർ അധികൃതർ അറിയിച്ചു. ഏകദേശം 80,000 മുതൽ 1,00,000 വരെയുള്ള എൻഎച്ച്എസ് ജീവനക്കാർ ഇതുവരെയും കോവിഡ്-19 നെതിരെ ഉള്ള പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചിട്ടില്ല എന്ന് എൻഎച്ച്എസ് ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് പ്രൊവൈഡേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ഹോപ്‌സൺ പറഞ്ഞു.