രാജ്യം കൊറോണ പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തില്‍ ആരോഗ്യമേഖലയെ സഹായിക്കുന്നതിനായി വീണ്ടും ഡോക്ടറായി അയർലന്റ് പ്രധാനമന്ത്രി ലിയോ വരദ്കർ. 158 പേരാണ് കൊവിഡ് പിടിപെട്ട് അയർലന്റിൽ മരിച്ചത്. അയര്‍ലന്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ മേഖലയിലേക്ക് മെഡിക്കൽ യോഗ്യത ഉള്ളവരും, ഇപ്പോൾ പ്രവർത്തിക്കാത്തവരുമായ ആളുകളോട് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് അയർലന്റ് പ്രധാനമന്ത്രി ലിയോ വരദ്കർ മാതൃകയായത്. ഇദ്ദേഹം വീണ്ടും മെഡിക്കൽ മേഖലയിലേക്ക് തിരികെയെത്തി.

ഡോക്ടറായ പ്രധാനമന്ത്രിയുടെ സേവനം ആഴ്ചയിൽ ഒരിക്കൽ ഉണ്ടാകും, അദ്ദേഹത്തിന്റെ പരിധിയിൽ വരുന്ന മേഖലകളിൽ ഡോ വരദ്കർ കൊറോണയെ നേരിടുന്ന മെഡിക്കൽ സംഘത്തോടൊപ്പം പ്രവർത്തിക്കും. ആഴ്ചയിൽ ഒരു സെഷനായിട്ടായിരിക്കും പ്രധാനമന്ത്രിയുടെ ആരോഗ്യ രംഗത്തെ പ്രവർത്തനം.

ഡബ്ലിൻ ട്രിനിറ്റി സർവകലാശാലയിൽ നിന്നാണ് ഡോ വരദ്കർ മെഡിക്കൽ ബിരുദം നേടിയത്. 2003ൽ ബിരുദം നേടിയ പ്രധാനമന്ത്രിയുടെ അച്ഛൻ ഡോക്ടറും അമ്മ നഴ്‌സുമാണ്. രണ്ട് സഹോദരിമാരും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്.