വിസ വ്യവസ്ഥകൾ ലംഘിച്ചതിന് 12 ഇന്ത്യൻ പൗരന്മാരെ യുകെ ഇമിഗ്രേഷൻ അധികാരികൾ അറസ്റ്റ് ചെയ്തു. വിസ വ്യവസ്ഥകൾ ലംഘിച്ച് ജോലി ചെയ്തതായുള്ള സംശയത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ആണ് ഇവർ പിടിയിലായത്. അറസ്റ്റിലായവരിൽ 11 പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്നു.

ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ് ലാൻഡ് മേഖലയിൽ വിസ നിയമങ്ങൾ ലംഘിച്ച് തൊഴിലെടുക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവിർ അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു. ഇവിടുത്തെ മെത്ത ഫാക്ടറിയിൽ നിന്നാണ് 7 പേർ അറസ്റ്റിലായത്.

ഇതിന് സമീപത്തുള്ള കേക്ക് ഫാക്ടറിയിൽ നിന്ന് 4 ഇന്ത്യക്കാരെ കൂടി അറസ്റ്റ് ചെയ്തതായി ഹോം ഓഫീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത 12 പേരിൽ 4 പേർ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ഇന്ത്യയിലേയ്ക്ക് നാടുകടത്തുമെന്നാണ് ലഭ്യമായ വിവരം. ബാക്കി 8 പേർ പതിവായി ഹോം ഓഫീസിൽ റിപ്പോർട്ട് ചെയ്യണം എന്ന വ്യവസ്ഥയിൽ ജാമ്യത്തിലിറങ്ങി എന്നാണ് അറിയാൻ സാധിച്ചത്.

ഇതിനിടെ നിയമവിരുദ്ധമായി ജോലിക്കാരെ നിയമിച്ചതായും മതിയായ രേഖകളും പരിശോധനകളും നടത്താതിരുന്നതായും കണ്ടെത്തിയാൽ രണ്ട് കമ്പനികൾക്കുമെതിരെ കനത്ത പിഴ ചുമത്താനുള്ള സാധ്യതയും ഉണ്ടെന്ന് നിയമ വൃത്തങ്ങൾ അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ ജോലിക്കായി നിയമിക്കുന്ന തൊഴിലുടമകളുടെ പിഴ ഈ വർഷം ഫെബ്രുവരിയിൽ ഹോം ഓഫീസ് മൂന്നിരട്ടിയായി ഉയർത്തിയിരുന്നു