വാളയാറിൽ സഹോദരികൾ പീഡനത്തിനിരയായി മരിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അയൽവാസിയായ പതിനേഴുകാരനെ ഡിവൈഎസ്പി എം.ജെ.സോജന്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് പിടികൂടിയത്.

സഹോദരിമാരായ ദളിത് പെൺകുട്ടികൾ പീഡനത്തിനിരയായി മരിച്ച കേസിൽ ഇത് അഞ്ചാമത്തെ അറസ്റ്റാണ്. അയൽവാസിയായ പതിനേഴുകാരനെയാണ് നർക്കോട്ടിക്സെൽ ഡിവൈഎസ്പി എം.ജെ.സോജന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം അറസ്റ്റുചെയ്തത്.

മരിച്ച രണ്ടു പെൺകുട്ടികളെയും പ്രതി പലപ്പോഴായി ലൈംഗീകചൂഷണത്തിനിരയാക്കി. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. പെൺകുട്ടികളുടെ രണ്ടു ബന്ധുക്കൾ ഉൾപ്പെടെ നാലുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളുടെ അമ്മയുടെ ഇളയ്ച്ഛന്റെ മകനായ മധു , അമ്മയുടെ സഹോദരിയുടെ മകനായ പി.മധു , ‌കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചിരുന്ന അയവാസിയായ പ്രദീപ്കുമാർ, കുട്ടികളോടൊപ്പം വീട്ടിൽ താമസിച്ച അച്ഛന്റെ സുഹൃത്തായ ഇടുക്കി രാജാക്കാട് സ്വദേശി ഷിബു എന്നിവർ റിമാൻഡിലാണ്. ‌‌അതേസമയം കുട്ടികളുടെ മരണത്തിലുളള ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല, കഴുത്തുമുറുകി മരിച്ചെന്നാണ് രണ്ടു പോസ്റ്റുമോർട്ടം റിപ്പോർട്ടുകളും.ഇതുപ്രകാരം മരണം കൊലപാതകമാണോയെന്നതിന് വ്യക്തതയുണ്ടായിട്ടില്ല. കേസിൽ അന്വേഷണം തുടരുകയാണ്.