ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ സാമ്പത്തിക മാന്ദ്യഭീഷണി ശക്തമാകുന്നതായുള്ള വാർത്തകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി 2027 മധ്യത്തോടെ ഏകദേശം 2.5 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെടാനിടയുണ്ടെന്ന റിപ്പോർട്ടുകൾ കടുത്ത ആശങ്ക ആണ് ഉളവാക്കിയിരിക്കുത് . അമേരിക്ക–ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ അനിശ്ചിതത്വം ബിസിനസ് വിശ്വാസത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ധനകാര്യമന്ത്രി റേച്ചൽ റീവ്സ് ബാങ്ക് മേധാവികളുമായി അടിയന്തിര ചർച്ച നടത്തി സാഹചര്യം നിയന്ത്രിക്കാൻ ശ്രമം തുടങ്ങി.

ഇറാന്റെ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലും പ്രദേശത്തെ ആക്രമണങ്ങളും എണ്ണ–വാതകവില കുത്തനെ ഉയരാൻ കാരണമായതോടെ, കോവിഡ് കാലത്തിന് ശേഷം ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയാണുണ്ടാകുകയെന്ന് EY ഐറ്റം ക്ലബ് വ്യക്തമാക്കി. ഇതിന്റെ ഫലമായി ഈ വർഷത്തെ രണ്ടാം പാദ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കുറയാനും മാന്ദ്യത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. 2025-ലെ 1.4% വളർച്ച 0.7% ആയി ചുരുങ്ങുകയും തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനമായി ഉയരുകയും ചെയ്യും.

അതേസമയം, ഡെലോയിറ്റ് റിപ്പോർട്ട് പ്രകാരം ബ്രിട്ടീഷ് കമ്പനികളിലെ ധനകാര്യ മേധാവികൾ ചെലവുകൾ കുറയ്ക്കാനും നിയമനങ്ങൾ നിയന്ത്രിക്കാനും തുടങ്ങിക്കഴിഞ്ഞു. ഉയർന്ന ഊർജ്ജവില, വിലക്കയറ്റം, പലിശനിരക്ക് വർധന, സൈബർ ആക്രമണ സാധ്യത എന്നിവയാണ് പ്രധാന ആശങ്കകൾ. ചെലവ് നിയന്ത്രണവും പണശേഖരണം വർധിപ്പിക്കലും മുൻഗണനയായി മാറിയതോടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും തൊഴിൽ അവസരങ്ങളും കൂടുതൽ സമ്മർദത്തിലാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.











Leave a Reply