2011 ല്‍ നിര്‍മ്മാതാവിന്റെ ഭാര്യയായ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം സുനി ഒറ്റയ്ക്കാണ് പദ്ധതിയിട്ടതെന്ന് പോലീസ്. നഗ്നദൃശ്യം പകര്‍ത്തി അതുപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ലക്ഷ്യം. ഇതിന് പിന്നില്‍ ഒരു ക്വട്ടേഷനുമില്ല എന്നും പോലീസ്.

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടെംബോ ട്രാവലറില്‍ നടിയെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ച് പണം തട്ടാനായിരുന്നു പള്‍സര്‍ സുനി പദ്ധതി തയാറാക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച യുവനടി ട്രെയിനില്‍ ആ ദിവസം എത്തിയില്ല. അതേസമയം ട്രെയിനില്‍ വന്നിറങ്ങിയ പഴയകാല നടിയെ ഹോട്ടലിലേക്ക് എത്തിക്കുന്നതിനായി പുറപ്പെടുകയും വഴിതിരിച്ചുവിട്ടത് കണ്ട് നടി ഭര്‍ത്താവിനെ വിളിച്ചതോടെ പദ്ധതി പാളുകയായിരുന്നു.

പൊന്നുരുന്നിയിലെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ ഗൂഢാലോചന നടന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പൊന്നുരുന്നിയിലെ ഡ്രൈവേഴ്‌സ് ക്ലബിലെ അംഗങ്ങളെയാണ് സുനി ഇതിനായി കൂട്ടുപിടിച്ചത്. ഈ കേസില്‍ അറസ്റ്റിലായ നാല് പ്രതികളേയും സുനിയേയും ഒന്നിച്ചിരുത്തി പോലീസ് അടുത്ത ദിവസം വിശദമായി ചോദ്യം ചെയ്യും.

കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള സുനിയെ ചോദ്യം ചെയ്തു വരികയാണ്. നേരത്തേ റെയില്‍വേ സ്‌റ്റേഷന്‍, പൊന്നുരുന്നി, വൈറ്റില, റമദ റിസോര്‍ട്ട് എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തിരുന്നു. ഇവര്‍ ഇതിനായി ഉപയോഗിച്ച വാഹനം തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വിറ്റതായിട്ടാണ് വിവരം. അതേസമയം സുനി മുമ്പും ഇത് ചെയ്തിട്ടുണ്ടെന്നും ചിലരെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ബ്‌ളാക്ക്‌മെയില്‍ ചെയ്തിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.