പരിശീലനത്തിനിടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് ശസ്ത്രകിയയ്ക്ക് വിധേയയാക്കിയ ഡച്ച് സൈക്ലിസ്റ്റ് എയ്മി പീറ്റേഴ്‌സിനെ കോമയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ സമ്മര്‍ദം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള കോമ.

മൂന്ന് തവണ മാഡിസണ്‍ ലോക സൈക്ലിംഗ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായ എയ്മിക്ക് സ്‌പെയിനിലെ കാല്‍പെയില്‍ നടന്ന ഡച്ച് ദേശീയ ടീമിന്റെ പരിശീലനത്തിനിടെയാണ് കൂട്ടിയിടില്‍ പരിക്കേല്‍ക്കുന്നത്. അപകടത്തെത്തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട എയ്മിയെ ഉടന്‍ തന്നെ എയര്‍ ആംബുലന്‍സിലേക്ക് മാറ്റുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

തലയ്ക്ക് പറ്റിയ സാരമായ മുറിവിനെത്തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. അടുത്ത രണ്ട് മൂന്ന് ദിവസം താരം കോമയില്‍ ആയിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അതിന് ശേഷമാവും താരം എപ്പോള്‍ സുഖം പ്രാപിക്കുമെന്ന ഏകദേശ ധാരണ ലഭിക്കുക.