പെരുമണ്‍ ട്രെയിന്‍ അപകടത്തിന് ഇന്ന് മുപ്പതാണ്ട്. ഐലന്റ് എക്സ്പ്രസില്‍ സഞ്ചരിച്ചവരും രക്ഷാപ്രവര്‍ത്തനം നടത്തിയവരുമടക്കം നൂറ്റിയഞ്ച് പേരാണ് ദുരന്തത്തില്‍മരിച്ചത്. അപകട കാരണം ഇതുവരെ കണ്ടെത്തനായിട്ടില്ല.1988 ജൂലൈ എട്ട്. ബംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്ക് വന്ന ഐലന്റ് എക്സ്പ്രസിന്റെ പത്തുബോഗികള്‍ പെരുമണ്‍ പാലത്തില്‍ നിന്ന് അഷ്ടമുടിക്കായലിലേക്ക് പതിച്ചു. അയല്‍സംസ്ഥാനക്കാരടക്കം 105 പേരാണ് മരണത്തിലേക്ക് മുങ്ങിതാണത്. നൂറകണക്കിന് ആളുകള്‍ക്ക് പരുക്കേറ്റു. നാട്ടുകാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. അപകടത്തെക്കുറിച്ച് പല അന്വേഷണങ്ങള്‍ നടന്നു.ചുഴലിക്കാറ്റാണെന്നായിരുന്നു റയില്‍വേയുടെ കണ്ടെത്തല്‍. പക്ഷേ സംഭവസമയത്ത് ഒരു ചെറു കാറ്റു പോലും വീശിയിരുന്നില്ലെന്ന് നാട്ടുകാര്‍ അന്നു മുതല്‍ പറയുന്നതാണ്. ‌മൂന്ന് പതിറ്റാണ്ടിനിപ്പുറവും അവര്‍ ആക്കാര്യം പറഞ്ഞുകൊണ്ടേയിരിക്കുന്നു.പെരുമണ്‍ ദുരന്തം പുനരന്വേഷിക്കണമെന്ന് ലോകസഭയില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ ആവശ്യപെട്ടപ്പോള്‍ അടഞ്ഞ അധ്യായം എന്നായിരുന്നു റയില്‍വേമന്ത്രിയുടെ മറുപടി.