പാക്കിസ്ഥാൻ വ്യോമസേനയുടെ കൈവശമുളള പോര്‍വിമാനങ്ങളിൽ 40 ശതമാനവും ഉപയോഗിക്കാനാവാതെ കട്ടപ്പുറത്ത് കിടക്കുകയാണെന്ന് റിപ്പോർട്ട്. ടൈംസ് നൗവിന്റെ റിപ്പോർട്ട് പ്രകാരം പ്രധാനമായും ചൈനീസ് പോര്‍വിമാനങ്ങൾ ഉപയോഗിക്കുന്ന പാക്ക് വ്യോമസേന വന്‍ പ്രതിസന്ധിയാണ് നേരിടുന്നുവെന്നാണ്.

ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പോർവിമാനം റഫാലുകള്‍ ഇന്ത്യയിൽ വിന്യസിച്ചതോടെ പാക്കിസ്ഥാൻ വെപ്രാളത്തിലാണ്. പാക്കിസ്ഥാന്റെ രണ്ട് വ്യോമസേനാ താവളങ്ങളിലെ ജെഎഫ് -17 ഫൈറ്ററുകളിൽ 40 ശതമാനവും വിവിധ കാരണങ്ങളാൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പോർവിമാനങ്ങളുടെ ഘടനാപരമായ പ്രശ്നങ്ങളായതിനാൽ പെട്ടെന്ന് പരിഹരിക്കാനും കഴിയുന്നില്ല.

ഇതിനിടെ ചൈനീസ് നിർമിത പാക്ക് യുദ്ധവിമാനങ്ങൾ തകർന്നു വീഴുന്നതും തുടരുകയാണ്. കഴിഞ്ഞ 18 വർഷത്തിനിടെ ചൈനയിൽ നിന്നു വാങ്ങിയ പതിനഞ്ചിൽ കൂടുതൽ എഫ്–7പിജി പോർവിമാനങ്ങളാണ് തകർന്നു വീണത്. കേവലം പരിശീലന പറക്കലിനിടെയാണ് ഈ ദുരന്തമെല്ലാം സംഭവിച്ചിരിക്കുന്നത്. തുടർച്ചയായ ദുരന്തങ്ങൾ അന്വേഷിച്ചു റിപ്പോർട്ടു നൽകുന്നുണ്ട്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പോർവിമാനങ്ങൾ തകരുന്നതെന്ന് കണ്ടെത്തിയെങ്കിലും പരിഹരിച്ചു നൽക്കാൻ ചൈനയും തയാറാകുന്നില്ല.