പ്രമേഹ രോഗവുമായി ബന്ധപ്പെട്ട് നടന്‍ ഉമ്മര്‍ ദീര്‍ഘകാലം പ്രയാസപ്പെട്ടിരുന്നെന്ന് അദ്ദേഹത്തിന്റെ മകന്‍. ഉമ്മര്‍ ആശുപത്രിയിലായിരുന്ന സമയത്ത് ഹരിഹരന്‍ സര്‍ കൂടെ നിന്നിരുന്നുവെന്നും ഉമ്മറിന്റെ മകന്‍ റഷീദ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു ഉമ്മറിന്റെ മകന്റെ പ്രതികരണം.

”രോഗം മൂര്‍ച്ഛിച്ച് ഉമ്മറിനെ ഹോസ്പിറ്റലില്‍ ആക്കിയപ്പോള്‍ കുടുംബ ഡോക്ടര്‍ കൂടെയില്ലാത്തതുകൊണ്ട് ആശുപത്രിക്കാര്‍ അത് മുതലാക്കിയിരുന്നു. ഐസിയുവില്‍ 4500 രൂപയാണ് ഒരു ദിവസത്തെ ചാര്‍ജ്. മരുന്നുകള്‍ക്കും മൂവായിരത്തിലധികം രൂപയാകും. ഇരുപത് വര്‍ഷം മുമ്പത്തെ കാര്യമാണ് പറയുന്നത്. അഡ്മിറ്റ് ചെയ്യുന്ന സയമത്ത് വാപ്പയുടെ അക്കൗണ്ടില്‍ 7500 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ചികിത്സയ്ക്ക് വേണ്ട പൈസ അമ്മയില്‍ നിന്നോ ചലചിത്ര പരിഷത്തില്‍ നിന്നോ വാങ്ങരുതെന്ന് പറഞ്ഞിരുന്നു. വാപ്പയുടെ സഹോദരിയുടെ മക്കളാണ് സഹായിച്ചത്. അഞ്ച് ലക്ഷത്തിലധികം രൂപ ആശുപത്രിയില്‍ ചിലവായിരുന്നു. എല്ലാ ദിവസവും ആശുപത്രിയില്‍ ഹരിഹരന്‍ സര്‍ കാണാന്‍ വരുമായിരുന്നു. ആശുപത്രിക്കാര്‍ നല്ല രീതിയില്‍ ബുദ്ധിമുട്ടിച്ചിരുന്നു. ഞങ്ങള്‍ വീട് വിറ്റും ചികിത്സ നടത്തുമെന്ന് ഹോസ്പിറ്റലുകാര്‍ക്ക് ഉറപ്പായതുകൊണ്ട് തന്നെ അവര്‍ പരമാവധി ഉപയോഗപ്പെടുത്തുമായിരുന്നു.

ഹരിഹരന്‍ സാറിടപെട്ടാണ് വിജയ ഹോസ്പിറ്റലിലേക്ക് ബാപ്പയെ മാറ്റിയത്. അന്ന് കെ.പി.എ.സിയുടെ നാടക ഗാനങ്ങളൊക്കെ കേള്‍ക്കുമായിരുന്നു. ബാപ്പ എപ്പോഴും കമ്മ്യൂണിസ്റ്റായിരുന്നു. എപ്പോഴും പറയുമായിരുന്നു ജോലി ചെയ്യുന്നവര്‍ക്ക് ആദ്യം പണം കൊടുക്കണം. അത് കഴിഞ്ഞ് മക്കള്‍ക്ക് കൊടുത്താല്‍ മതിയെന്ന്. ഒരു കാലം കഴിഞ്ഞപ്പോള്‍ പിന്നെ അവാര്‍ഡൊന്നും വാങ്ങേണ്ട പുതിയ ആളുകള്‍ക്ക് അതൊക്കെ കിട്ടണമെന്നും ബാപ്പ തീരുമാനിച്ചിരുന്നു, റഷീദ് പറഞ്ഞു.