ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പാർലമെന്റ് എംപി ഡയാൻ ആബട്ടിനെതിരെ വംശീയ വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്ന് ആരോപണ വിധേയനായിരിക്കുകയാണ് കൺസർവേറ്റീവ് പാർട്ടിയുടെ പ്രമുഖ ഡോണർ ഫ്രാങ്ക് ഹെസ്റ്റർ. ഫ്രാങ്ക് ഹെസ്റ്ററിൻ്റെ പരാമർശങ്ങൾ തെറ്റും വംശീയ വിരുദ്ധമാണെന്നും പ്രധാനമന്ത്രി റിഷി സുനക് അംഗീകരിച്ചു. എന്നാൽ അദ്ദേഹം പാർട്ടിക്ക് നൽകിയ പണം തിരികെ നൽകാനുള്ള പ്രതിപക്ഷ ആഹ്വാനത്തെ ശക്തമായി എതിർത്തിരിക്കുകയാണ് സുനക്. കൺസർവേറ്റീവ് പാർട്ടിക്ക് 10 മില്യൺ പൗണ്ടിലധികം തുകയാണ് ഹെസ്റ്റർ സംഭാവനയായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നൽകിയത്. നവംബറിൽ സുനകിന്റെ രാഷ്ട്രീയ സന്ദർശനത്തിനായി 15,000 പൗണ്ട് വിലമതിക്കുന്ന ഒരു ഹെലികോപ്റ്ററും അദ്ദേഹം സമ്മാനമായി നൽകി. ലേബർ പാർട്ടി എംപി മാർഷ ഡി കോർഡോവ ഈ ഹെലികോപ്റ്റർ തിരികെ നൽകുമോയെന്ന് പ്രധാനമന്ത്രിയോട് നേരിട്ട് ചോദിച്ചിരുന്നു. എന്നാൽ തിരികെ നൽകില്ലെന്ന ശക്തമായ പ്രഖ്യാപനമാണ് സുനക് നടത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM


2019 ൽ നടന്ന ഒരു മീറ്റിംഗിൽ വെച്ച് നടത്തിയ പരാമർശങ്ങളാണ് ഫ്രാങ്ക് ഹെസ്റ്ററിനെ വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. താൻ എല്ലാ കറുത്ത വർഗ്ഗക്കാരായ സ്ത്രീകളെയും വെറുക്കുന്നില്ലെന്നും, എംപിയായ ഡയാൻ ആബട്ടിനെ കാണുമ്പോൾ മാത്രം താൻ അത്തരത്തിൽ ആഗ്രഹിക്കുന്നുണ്ടെന്നും അവരെ വെടിവെച്ചു കൊല്ലണമെന്നും ആയിരുന്നു അദ്ദേഹം പ്രസ്താവിച്ചത്. നിലവിൽ ലേബർ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടിരിക്കുന്ന ആബട്ട്, ഹെസ്റ്ററിൻ്റെ അഭിപ്രായങ്ങൾ തന്നെ ഭയപ്പെടുത്തുന്നതായി വ്യക്തമാക്കി. ആബട്ട് ഹെസ്റ്റർനെതിരെ പോലീസിൽ പരാതി നൽകിയതായുമാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തന്റെ പരാമർശങ്ങളിൽ ഹെസ്റ്റർ മാപ്പ് പറഞ്ഞിരുന്നു. തന്റെ പരാമർശങ്ങൾ അവരുടെ ചർമ്മത്തിന്റെ നിറത്തെ സംബന്ധിച്ച് അധിക്ഷേപിക്കുകയായിരുന്നില്ലെന്നും ഹെസ്റ്റർ മാധ്യമങ്ങളോട് വ്യക്തമാക്കി. ഗാർഡിയൻ പത്രമാണ് ഹെസ്റ്റർനെതിരെയുള്ള ആരോപണങ്ങൾ പുറത്തുവിട്ടത്.