ശനിയാഴ്ച ഉച്ചയ്ക്ക് മുന്‍പ് ബന്ദികളെ കൈമാറിയില്ലെങ്കില്‍ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രധനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികൈമാറ്റം നീട്ടിവച്ചാല്‍ ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ അത് തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. എക്‌സിലൂടെയാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഒമ്പത് പേരെ വിട്ടയ്ക്കണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം.
ഇസ്രയേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് നിര്‍ത്തിവെച്ചിരുന്നു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹമാസിന്റെ നടപടി. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഗാസയിലേക്കുള്ള മാനുഷിക സഹായം ഇസ്രയേല്‍ തടസ്സപ്പെടുത്തുന്നു എന്നാണ് ഹമാസിന്റെ പ്രധാന ആരോപണം. മൂന്നാഴ്ചയായി ഇസ്രയേല്‍ നിരന്തരം കരാര്‍ ലംഘനം നടത്തുന്നുവെന്നും ഹമാസ് പറയുന്നു. എന്തിനും സജ്ജമായിരിക്കാന്‍ സൈന്യത്തിന് ഇസ്രയേല്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്, ഹമാസിന്റെ പ്രഖ്യാപനം വെടിനിര്‍ത്തല്‍ കരാറിന്റെ സമ്പൂര്‍ണ്ണ ലംഘനമാണെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രിയും പറഞ്ഞു.
അതേസമയം ബന്ദികളെ കൈമാറാന്‍ ഹമാസ് തയ്യാറായില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് യുദ്ധത്തിലേക്ക് നീങ്ങണെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് ആഹ്വാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ട്രംപ് കൂടുതല്‍ വിശദീകരണവുമായും രംഗത്തെത്തിയിട്ടുണ്ട്. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാല്‍ പലസ്തീന്‍ ജനതയ്ക്ക് അവിടേക്ക് മടങ്ങാന്‍ അവകാശമുണ്ടാകില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അറബ് രാജ്യങ്ങളില്‍ മികച്ച താമസ സൗകര്യമൊരുക്കിയാല്‍ പിന്നെ ഗാസയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരില്ലെന്ന് ട്രംപ് പറഞ്ഞു.
Leave a Reply