റഷ്യ–യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതുക്കിയ സമാധാന നിർദേശങ്ങൾ സ്വീകരിക്കാൻ തയ്യാറാണെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചു. മുൻ സന്ദർഭങ്ങളിൽ റഷ്യയ്ക്ക് അനുകൂലമാണെന്ന് വിമർശിക്കപ്പെട്ട യുഎസ് പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയതിനെ തുടർന്നാണ് യുക്രൈന്റെ അനുകൂല പ്രതികരണം. പ്രധാന വിഷയങ്ങളിൽ കൂടുതൽ മുന്നോട്ടുപോകാൻ ട്രംപുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനുള്ള താത്പര്യവും സെലൻസ്കി പ്രകടിപ്പിച്ചു.
അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപിന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിൽ പുടിനുമായി ചർച്ച നടത്തുമെന്ന് അമേരിക്ക അറിയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും റഷ്യയുടെയും പ്രതിനിധികൾ അബുദാബിയിലും പ്രത്യേക ചർച്ചകൾ നടത്തുകയാണ്. യുക്രൈനെ പിന്തുണക്കുന്ന 30 രാജ്യങ്ങളും വീഡിയോ യോഗത്തിൽ പുതുക്കിയ അമേരിക്കൻ സമാധാന പദ്ധതിയെ കുറിച്ച് ആശയവിനിമയം നടത്തി.
ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും യുദ്ധം നിലച്ചിട്ടില്ല. റഷ്യൻ ഡ്രോണുകളും മിസൈലുകളും കീവിൽ വീണ്ടും ആക്രമണം നടത്തി. പുലർച്ചെ നടന്ന സ്ഫോടനങ്ങളിൽ ഏഴുപേർ മരിച്ചു, നഗരവാസികൾക്ക് സുരക്ഷിത ഇടങ്ങളിലേക്ക് മാറേണ്ടിവന്നു. 2022-ൽ ആരംഭിച്ച യുദ്ധത്തിന്റെ ആഘാതം ഇനിയും കുറയാതെ തുടരുകയാണ്.











Leave a Reply