ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ 2035 ഓടെ ക്യാൻസർ രോഗികളിൽ 75 ശതമാനം പേർ രോഗമുക്തരാകുകയോ അതുമല്ലെങ്കിൽ രോഗം നിയന്ത്രണത്തിൽ ആയി സാധാരണ ജീവിതം നയിക്കുകയോ ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ദേശീയ ക്യാൻസർ പദ്ധതിയുടെ ഭാഗമായി രോഗനിർണയവും ചികിത്സയും വേഗത്തിലാക്കാൻ £2 ബില്യൺ നിക്ഷേപം നടത്തുമെന്ന നയപ്രഖ്യാപനവും സർക്കാർ നടത്തി . യുകെയിൽ നിലവിൽ ഓരോ 75 സെക്കന്റിലും ഒരാൾക്ക് ക്യാൻസർ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. രാജ്യത്തെ നാലിലൊന്ന് മരണങ്ങൾക്ക് കാരണം ക്യാൻസറാണെന്നും യൂറോപ്പിലെ ചില രാജ്യങ്ങളേക്കാൾ സർവൈവൽ നിരക്കിൽ യുകെ പിന്നിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

പദ്ധതിപ്രകാരം 2029ഓടെ എൻഎച്ച്എസിലെ മൂന്ന് പ്രധാന ക്യാൻസർ വെയ്റ്റിങ് ടൈം മാനദണ്ഡങ്ങൾ കൈവരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . 9.5 മില്യൺ അധിക പരിശോധനകൾ നടത്താൻ £2.3 ബില്യൺ ചെലവഴിക്കുകയും കൂടുതൽ സ്കാനറുകൾ, ഡിജിറ്റൽ സാങ്കേതിക വിദ്യ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് എന്നിവ നടപ്പാക്കുകയും ചെയ്യും. കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകൾ ദിവസവും 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും പ്രവർത്തിക്കും. റോബോട്ട് സഹായത്തോടെയുള്ള ശസ്ത്രക്രിയകൾ 2035ഓടെ 5 ലക്ഷം വരെ ഉയർത്താനും, അനുയോജ്യമായ എല്ലാ രോഗികൾക്കും ജീനോമിക് പരിശോധന ലഭ്യമാക്കാനും ആണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് .

ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് താനും ക്യാൻസർ രോഗത്തെ അതിജീവിച്ചയാളാണെന്നു ചൂണ്ടിക്കാട്ടി, പുതിയ പദ്ധതി രോഗികളുടെ ജീവിത പ്രതീക്ഷയും നിലവാരവും ഉയർത്തുമെന്ന് പറഞ്ഞു. ക്യാൻസർ റിസർച്ച് യുകെ പദ്ധതി സ്വാഗതം ചെയ്തെങ്കിലും, ആശുപത്രികളിലെ പഴയ സാങ്കേതിക സംവിധാനങ്ങൾ വലിയ വെല്ലുവിളിയാണെന്ന് മുന്നറിയിപ്പ് നൽകി. നിലവിലെ സംവിധാനങ്ങളിൽ വൻ മാറ്റങ്ങൾ വരുത്താതെ 2029ലെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ലെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.











Leave a Reply