ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ലിങ്കൺ രൂപതയുടെ ബിഷപ്പായ റൈറ്റ് റവ. ക്രിസ്റ്റഫർ ലോ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയെ ലക്ഷ്യമിട്ട് ലൈംഗികമായി അതിക്രമിച്ചെന്നാരോപിച്ചാണ് പൊലീസ് നടപടി സ്വീകരിച്ചത്. 2005 മുതൽ 2015 വരെ നടന്നതായി പറയുന്ന സംഭവവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
അറസ്റ്റിന് പിന്നാലെ ബിഷപ്പിനെ ജാമ്യത്തിൽ വിട്ടതായി റിപ്പോർട്ടുണ്ട്. അന്വേഷണത്തിൽ പൂർണ്ണ സഹകരണം നൽകുമെന്ന് അദ്ദേഹം അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഭയുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് അദ്ദേഹം താത്കാലികമായി പിന്മാറിയതായി അറിയിച്ചിട്ടുണ്ട്. വിഷയത്തെ അതീവ ഗൗരവത്തോടെ കാണുന്നതായും ബന്ധപ്പെട്ട എല്ലാ നടപടികളും നിയമാനുസൃതമായി തുടരുമെന്നും രൂപത അധികൃതർ അറിയിച്ചു.
സംഭവം ഇംഗ്ലണ്ട് സഭയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആരോപണത്തെ തുടർന്ന് ബിഷപ്പ് രാജിവെക്കണമെന്ന ആവശ്യം ഉയർന്നു വരുന്നുണ്ട്. വിശ്വാസികളുടെ വിശ്വാസം കാത്തുസൂക്ഷിക്കാനും പരാതിക്കാരന് നീതി ഉറപ്പാക്കാനും അന്വേഷണം നിർണായകമാണെന്ന് സഭാ വൃത്തങ്ങൾ വ്യക്തമാക്കി.











Leave a Reply