തിരുവനന്തപുരം ∙ മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശി വനംവകുപ്പ് ഓഫീസിൽ കീഴടങ്ങി. ഉച്ചയ്ക്ക് മൂന്ന് മണിയോടെ പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസിലെത്തി കീഴടങ്ങിയ ശശിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ കേസായതിനാൽ തുടർ നിയമനടപടികൾ ശക്തമാകും.
കഴിഞ്ഞ മാസം 28ന് വാടകവീട്ടിൽ കയറിയ മുള്ളൻപ്പന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് ഇരുമ്പ് വടി ഉപയോഗിച്ച് തല്ലിക്കൊന്നതാണ് കേസ്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽപ്പെട്ട ജീവിയായതിനാൽ ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഗുരുതര കുറ്റമാണിത്. സംഭവത്തിന് പിന്നാലെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തതോടെ ശശി ഒളിവിൽ പോയെന്നായിരുന്നു ആരോപണം.
മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ശശി കീഴടങ്ങിയത്. ഇതിനിടെ വിവിധ പൊതുപരിപാടികളിൽ ശശി പ്രത്യക്ഷപ്പെട്ടതും അറസ്റ്റ് വൈകുന്നതിനെ കുറിച്ച് വിമർശനം ഉയരാൻ കാരണമായി. മുൻകാലങ്ങളിലും നിരവധി വിവാദങ്ങളിൽപ്പെട്ട വ്യക്തിയായ ശശിക്കെതിരെ മറ്റു കേസുകളും നിലവിലുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.











Leave a Reply