തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് നൽകി. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിലാണ് പ്രത്യേക ജാഗ്രത നിർദ്ദേശിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയും മുന്നറിയിപ്പ് തുടരുമെന്നാണ് അറിയിപ്പ്. സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നും 26 വരെ 12 ജില്ലകളിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്നും പ്രവചനം പറയുന്നു. കേരളത്തിൽ ഉഷ്ണതരംഗം അപൂർവമാണെങ്കിലും 2016-ലും 2024-ലും ചില ജില്ലകളിൽ ഇത് രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ഉയർന്ന താപനിലയെ തുടർന്നുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളിൽ മുൻകരുതലായി കൊല്ലം, തൃശ്ശൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ, ജില്ലാ കളക്ടർമാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ചില പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ഇതിനിടെ, ഏപ്രിൽ 27 മുതൽ സംസ്ഥാനത്ത് വേനൽമഴ ആരംഭിക്കുമെന്ന ആശ്വാസകരമായ പ്രവചനവും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ചൂട് കുറയാൻ ഇതു സഹായിക്കുമെന്നുമാണ് വിലയിരുത്തൽ. സമതല പ്രദേശങ്ങളിൽ 40 ഡിഗ്രിയോ അതിൽ കൂടുതലോ, തീരപ്രദേശങ്ങളിൽ 37 ഡിഗ്രിയോ അതിൽ കൂടുതലോ താപനിലയും സാധാരണയെക്കാൾ 4.5 ഡിഗ്രി വർധനയും തുടർച്ചയായി ഉണ്ടായാൽ ഉഷ്ണതരംഗം പ്രഖ്യാപിക്കാനാകുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.











Leave a Reply