തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രൂക്ഷ വിമർശനത്തിന് വിധേയരായി. പിണറായിയുടെ ‘ഡാഷ് മോൻ’ പ്രയോഗം പാർട്ടിക്ക് തിരിച്ചടിയായെന്നും ഗോവിന്ദന്റെ ശരീരഭാഷ പാർട്ടി സെക്രട്ടറിക്കു യോജിച്ചതല്ലെന്നുമാണ് യോഗത്തിൽ ഉയർന്ന വിമർശനം.
ജനങ്ങളിൽ പാർട്ടിക്കെതിരായ വികാരം ശക്തമായത് നേതൃത്വം തിരിച്ചറിഞ്ഞില്ലെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതും എ.കെ. ബാലന്റെ ചില പ്രസ്താവനകളും ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രതികൂല സ്വാധീനം ഉണ്ടാക്കിയെന്ന വിലയിരുത്തലും ഉയർന്നു. യുവ നേതാക്കളുടെ സമീപനത്തെയും ചിലർ വിമർശിച്ചു.
സ്ഥാനാർഥി നിർണയത്തിലും ജില്ലാ നേതൃത്വത്തിനും ഗുരുതര വീഴ്ച സംഭവിച്ചുവെന്ന വിമർശനവും ശക്തമായി. ജി. സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ മത്സരിപ്പിക്കേണ്ടതായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു. അമ്പലപ്പുഴയിലും കുട്ടനാട്ടിലും പാർട്ടിക്ക് അനുകൂല സാഹചര്യം നഷ്ടമായതിൽ ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.











Leave a Reply