ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഈ വർഷം ആദ്യമായി വീടുകളുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തി. മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് പലിശനിരക്കുകൾ ഉയർന്നതും ഭവനവായ്പ ചെലവ് വർധിച്ചതുമാണ് വിപണിയെ ബാധിച്ചതെന്ന് നാഷൻവൈഡ് പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കി . മേയിൽ ശരാശരി വീടുവില മുൻമാസത്തേക്കാൾ 0.6 ശതമാനം കുറഞ്ഞ് £278,024 ആയി. വാർഷിക അടിസ്ഥാനത്തിൽ വിലയിൽ 1.7 ശതമാനം വർധനയുണ്ടെങ്കിലും ഏപ്രിലിലെ 3 ശതമാന വളർച്ചയെ അപേക്ഷിച്ച് ഇത് ഗണ്യമായ മന്ദഗതിയെയാണ് സൂചിപ്പിക്കുന്നത്.

വായ്പാ പലിശ ഉയർന്നതോടെ ഭവനവാങ്ങൽ താൽപര്യം കുറയുന്നതായാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത് . ഈ സമയത്ത് വിപണിയിൽ വില വർധിക്കേണ്ട സാഹചര്യത്തിൻ്റെ ആവശ്യകത കുറഞ്ഞുവരുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന വായ്പാ ചെലവ് കുടുംബങ്ങളുടെ ചെലവിടൽ ശേഷിയെ ബാധിക്കുമെന്നും ഇതിന്റെ പ്രതിഫലം വീടുവിലകളിൽ കൂടുതൽ പ്രകടമാകാമെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ ഈ വർഷം വീടുവിലയിൽ 2 ശതമാനം വരെ ഇടിവുണ്ടാകാമെന്ന് സാവിൽസ് പ്രവചിച്ചിട്ടുണ്ട്.

അതേസമയം, നിലവിലെ സാഹചര്യം ദീർഘകാല പ്രതിസന്ധിയാകണമെന്നില്ലെന്നാണ് നാഷൻവൈഡിന്റെ വിലയിരുത്തൽ. സ്ഥിരനിരക്കിലുള്ള ഭവനവായ്പകളുടെ അടിസ്ഥാനമായ സ്വാപ്പ് നിരക്കുകൾ 2023ലെ ഉയർന്ന നിലകളേക്കാൾ താഴെയാണെന്നും അതിനാൽ വീടുവാങ്ങാനുള്ള ശേഷിയിൽ വലിയ ആഘാതമുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. ഊർജവിലകൾ സാധാരണ നിലയിലാകുകയും സാമ്പത്തിക അനിശ്ചിതത്വം കുറയുകയും ചെയ്താൽ ഭവനവിപണിയിലെ നിലവിലെ മന്ദത താൽക്കാലികമായിരിക്കാമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.











Leave a Reply