റബ്ബർ തോട്ടങ്ങളിലെ ലാറ്റക്സ് ശേഖരണവും ഉൽപാദനവും ശാസ്ത്രീയമായി നിരീക്ഷിക്കാൻ സഹായിക്കുന്ന “Rubber Tree Monitoring System and Method Thereof” എന്ന നൂതന സാങ്കേതികവിദ്യയ്ക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. പുളിങ്കുന്ന് സെന്റ് മേരീസ് ഐടിഐയുടെ പ്രിൻസിപ്പലായ ആൻസമ്മ ജോസഫിന്റെ നേതൃത്വത്തിൽ, മക്കളായ ജിജോ സിബി മൂലങ്കുന്നം, സാൻജോ സിബി, ഇവരുടെ സുഹൃത്തുക്കളായ തിരുവനന്തപുരം കാച്ചാണി സ്വദേശി അർജുൻ അനിൽ, മലപ്പുറം തിരൂർ സ്വദേശി എസ്. ഹരിശങ്കർ എന്നിവർ ചേർന്നാണ് രണ്ട് വർഷം നീണ്ട ഗവേഷണത്തിനൊടുവിൽ ഈ നൂതന സംവിധാനം വികസിപ്പിച്ചത്. 2024 ഓഗസ്റ്റ് 28-ന് സമർപ്പിച്ച പേറ്റന്റ് അപേക്ഷയ്ക്ക് 2025 ജൂലൈ 21-നാണ് ഇന്ത്യൻ പേറ്റന്റ് ലഭിച്ചത്.

ജിജോ സിബി മൂലങ്കുന്നവും എസ്. ഹരിശങ്കറും തൃക്കാക്കര ഗവൺമെന്റ് മോഡൽ എൻജിനീയറിങ് കോളേജിലെ അവസാന വർഷ ബി.ടെക് വിദ്യാർഥികളാണ്. ജിജോ ഇലക്ട്രിക്കൽ ആൻഡ് ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിലും ഹരിശങ്കർ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിലുമാണ് പഠിക്കുന്നത്. ആൻസമ്മ ജോസഫിന്റെ മകനായ സാൻജോ സിബി അമേരിക്കയിൽ ഇലക്ട്രിക്കൽ എൻജിനീയറായും പ്രവർത്തിക്കുന്നു. സാൻജോയുടെ സുഹൃത്തായ അർജുൻ അനിൽ അമേരിക്കയിൽ സിവിൽ എൻജിനീയറാണ്.
റബ്ബർ കൃഷിയിൽ പ്രിസിഷൻ ഫാർമിങ് സാങ്കേതികവിദ്യ പ്രായോഗികമാക്കുകയും കർഷകർക്ക് ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉൽപാദനക്ഷമത വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഈ കണ്ടുപിടിത്തം, കാർഷിക മേഖലയിലെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രയോഗത്തിന് പുതിയ സാധ്യതകൾ തുറക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. മാസ്റ്റർ – സ്ലേവ് വയർലെസ് ആർക്കിടെക്ചർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംവിധാനത്തിൽ ഓരോ റബ്ബർ മരത്തിലും പ്രത്യേക ഡാറ്റാ ശേഖരണ യൂണിറ്റ് സ്ഥാപിക്കും. ലാറ്റക്സിന്റെ അളവ്, മണ്ണിന്റെ ഈർപ്പം, അന്തരീക്ഷ താപനില, ആർദ്രത, മണ്ണിലെ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം (NPK) എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ വിവിധ സെൻസറുകൾ ഉപയോഗിച്ച് തത്സമയം ശേഖരിച്ച് തോട്ടത്തിലെ കേന്ദ്രീകൃത സെർവറിലേക്ക് കൈമാറും. തുടർന്ന് കൃത്രിമബുദ്ധി (AI), മെഷീൻ ലേണിങ് (ML) സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വിവരങ്ങൾ വിശകലനം ചെയ്ത് ഓരോ മരത്തിന്റെയും ഉൽപാദനക്ഷമത വിലയിരുത്താനും, ജലസേചനം, വളപ്രയോഗം, പരിപാലനം എന്നിവ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകാനും ഈ സംവിധാനം സഹായിക്കും.

കേരളത്തിലെ റബ്ബർ കർഷകർ നേരിടുന്ന തൊഴിലാളി ക്ഷാമം, ഉയർന്ന ഉൽപാദനച്ചെലവ്, കാലാവസ്ഥാ വ്യതിയാനം, ഉൽപാദനത്തിലെ അനിശ്ചിതത്വം തുടങ്ങിയ വെല്ലുവിളികൾക്ക് ഈ കണ്ടുപിടിത്തം പ്രായോഗിക പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. ഓരോ മരത്തിന്റെയും ഉൽപാദനവിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്താൻ കഴിയുന്നതിലൂടെ നഷ്ടം കുറയ്ക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും ശാസ്ത്രീയ കൃഷിരീതികൾ നടപ്പാക്കാനും കർഷകർക്ക് സാധിക്കും. ലാറ്റക്സ് കപ്പുകൾ നിറയുമ്പോൾ മുന്നറിയിപ്പ് നൽകുന്നതും കൃത്യമായ ഡേറ്റയുടെ അടിസ്ഥാനത്തിൽ ജലസേചനവും വളപ്രയോഗവും നിയന്ത്രിക്കുന്നതും കൃഷി കൂടുതൽ ലാഭകരമാക്കാൻ സഹായകമാകും.
ലോകമെമ്പാടും പ്രിസിഷൻ ഫാർമിങ് വ്യാപകമാകുന്ന സാഹചര്യത്തിൽ റബ്ബർ കൃഷിയിലും ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പായാണ് ഈ കണ്ടുപിടിത്തം വിലയിരുത്തപ്പെടുന്നത്. തായ്ലൻഡ്, ഇൻഡോനേഷ്യ, വിയറ്റ്നാം, മലേഷ്യ, ഇന്ത്യ തുടങ്ങിയ പ്രധാന റബ്ബർ ഉൽപാദക രാജ്യങ്ങളിൽ ഉൽപാദനക്ഷമത വർധിപ്പിക്കാനും തൊഴിലാളികളെ കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷിരീതികൾ നടപ്പാക്കാനും ഈ സാങ്കേതികവിദ്യയ്ക്ക് വലിയ സാധ്യതയുണ്ട്. ഭാവിയിൽ എ.ഐ. അധിഷ്ഠിത ഓട്ടോമേറ്റഡ് റബ്ബർ ടാപ്പിങ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ആഗോള റബ്ബർ വ്യവസായത്തെ കൂടുതൽ സ്മാർട്ടും സുസ്ഥിരവുമാക്കുന്നതിനും ഈ ഗവേഷണം വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് കാർഷിക-സാങ്കേതിക രംഗം.











Leave a Reply