കൊച്ചി: വീട്ടിൽ കളിക്കാൻ വന്ന അയൽപക്കത്തെ പതിമൂന്നുകാരനെ ഒരു വർഷത്തോളമായി വീട്ടമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. കൊച്ചി പുത്തൻവേലിക്കര സ്വദേശിനിയായ 37 കാരിക്കെതിരെയാണ് കുട്ടിയും രക്ഷിതാക്കളും പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തതോടെ യുവതി ഒളിവിലാണ്.

ആദ്യ കുർബാന സ്വീകരണത്തോടനുബന്ധിച്ച് പതിമൂന്നുകാരൻ പള്ളിയിൽ ധ്യാനം കൂടിയപ്പോഴാണ് പീഡന വിവരം പുറത്തു വരുന്നത്. ലൈംഗിക പീഡനങ്ങളെ കുറിച്ച് ധ്യാനത്തിൽ ക്ലാസെടുത്തതോടെയാണ് തന്നെ വീട്ടമ്മ ഇത്തരത്തിൽ പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി തിരിച്ചറിഞ്ഞത്. തുടർന്ന് കുട്ടി വീട്ടിൽ വിവരം പറയുകയായിരുന്നു.

37 കാരി വീട്ടമ്മയുടെ വീട്ടിൽ കുട്ടി ഇടക്കിടെ കളിക്കാൻ പോകുമായിരുന്നു. ഈ സമയത്ത് ആളില്ലാത്ത അവസരം നോക്കി കുട്ടിയെ ഇവർ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു. ഒരു വർഷമായി ഇവർ കുട്ടിയെ ഇത്തരത്തിൽ ഉപയോഗിച്ചുവന്നു. എന്നാൽ കുട്ടിക്ക് ഇത് പീഡനമാണെന്ന് മനസിലായിരുന്നില്ല. ധ്യാനത്തിൽ പങ്കെടുത്തതോടെ ആന്റി തന്നോട് കാട്ടിയ കാര്യങ്ങൾ മനസിലാക്കിയ കുട്ടി വീട്ടിൽ വിവരം പറയുകയും രക്ഷിതാക്കളുടെ സഹായത്തോടെ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.

പീഡനത്തിനു പുറമേ വീട്ടമ്മ കുട്ടിയുടെ പക്കൽ നിന്നും പോക്കറ്റ് മണിയായി നൽകിയ പണം അപഹരിച്ചതായും പരാതിയിൽ പറയുന്നുണ്ട്. ഒളിവിലുള്ള വീട്ടമ്മ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുകയാണെന്നാണ് വിവരം.