ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ബില്ലിങ്സ്റ്റിലില്‍ നടന്ന കാർ അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് അത്യാസന്ന നിലയിൽ. ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഡോര്‍ക്കിങ്ങിലെ മലയാളി കുടുംബത്തിലെ 23 വയസുള്ള യുവാവ് ആണ് ഗുരുതരമായ പരുക്കുകളോടെ ബ്രൈറ്റന്‍ റോയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിൽ തുടരുന്നത്. ബുധനാഴ്ച രാത്രിയിൽ സുഹൃത്തിനൊപ്പം ഫുട്ബോൾ പരിശീലനത്തിനായി പോയി മടങ്ങുന്നതിനിടയിൽ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർ തൽക്ഷണം മരിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.

ഡോര്‍ക്കിങില്‍ താമസിക്കുന്ന സാജു അഞ്ജു ദമ്പതികളുടെ മൂത്ത പുത്രന്‍ രാഹുലിനാണ് അപകടം സംഭവിച്ചത്. പതിവായി എത്തുന്ന സമയം കഴിഞ്ഞിട്ടും കാണാതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം പുറത്ത് വന്നത്. രാത്രി 11 മണിയോടെ പോലീസ് വീട്ടിലെത്തി അപകട വിവരം പങ്കുവെച്ചു. അപകടത്തിൽ അതിമാരകമായി പരിക്കേറ്റ രാഹുലിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ നിരവധി സർജറികൾ നടത്തിയും, മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയുമാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്.

ഓവർ ടേക്കിങ് നിരോധിച്ച ഇടത്താണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന റെനോൾട് കാറാണ് ഇടിച്ചു കയറിയത്. സ്ക്കോഡ കാറിൽ ആയിരുന്നു രാഹുലും സംഘവും യാത്ര ചെയ്തത്. ഡോര്‍ക്കിങില്‍ 20 വര്‍ഷമായി താമസിക്കുന്ന ദമ്പതികള്‍ നാട്ടില്‍ കോട്ടയം മണിമല അടുത്ത് നെടുമണ്ണി സ്വദേശികളാണ് കുടുംബം. റോഷനും, റിജിലും രാഹുലിന്റെ സഹോദരങ്ങളാണ്.