ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

തൊടുപുഴ: യുകെയിൽ നേഴ്സായ ഭാര്യയുടെ അടുക്കലേക്കു പോകാനായി ദീർഘകാല അവധിയെടുത്ത പൊലീസുകാരനെ പിരിച്ചുവിട്ടു. കരിങ്കുന്നം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജിമ്മി ജോസിനെതിരെയാണ് നടപടി സ്വീകരിച്ചത്. 107 ദിവസത്തെ ശമ്പളരഹിത അവധിയാണു ജിമ്മി എടുത്തത്. 2022 ജനുവരി 16നു തിരികെ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. എന്നാൽ, തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചില്ല. പിന്നാലെ, അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി നിർദേശിച്ചു. ജിമ്മി വിദേശത്തുതന്നെ തുടരുകയാണെന്നും അച്ചടക്കരാഹിത്യം കാണിച്ചെന്നുമുള്ള റിപ്പോർട്ടിനെത്തുടർന്നായിരുന്നു പിരിച്ചുവിടൽ.

കേരളത്തിൽ സർക്കാർ ജോലിയിൽ ഉള്ള കൂടുതൽ ആളുകളും ഇത്തരത്തിൽ അവധി എടുത്ത് വിദേശങ്ങളിലേക്ക് പോകുന്നത് നിത്യ സംഭവമാണ്. അധികൃതരുടെ ഭാഗത്ത്‌ നിന്ന് ചോദ്യം ഒന്നും ഉയരാത്തത് കൊണ്ടാണ് ഇവർ ഇങ്ങനത്തെ സമീപനം സ്വീകരിക്കുന്നത്. ജോലിയിൽ കയറി പിന്നീട് അവധിയിൽ പ്രവേശിച്ച് പെൻഷൻ വാങ്ങാനായി മടങ്ങിയെത്താം എന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കുമുള്ള താക്കീതാണ് ഈ നടപടി. ഈ വിഷയത്തിൽ കൂടുതൽ നടപടികൾ പുറകെ ഉണ്ടാകുമെന്നും അധികൃതർ പറയുന്നു.