നിയമനം എവിടെ ആയാലും തന്റെ ജോലി നിറവേറ്റുന്നതിൽ വിരുതനാണ് അടൂരിൽ പിടിയിലായ റേഡിയോഗ്രാഫർ എഎൻ അൻജിത്. യുവതിയുടെ മനസാന്നിധ്യം മൂലമാണ് അടൂരിൽ നിന്നും ഇയാൾ പിടിയിലായതെങ്കിലും തിരുവനന്തപുരം ദേവി സ്‌കാന്‍സില്‍ ജോലി ചെയ്യുമ്പോഴും ഇതേ പ്രവൃത്തി ആണ് നടത്തിയിരുന്നതെന്ന് കണ്ടെത്തി. തിരുവന്തപുരത്ത് നിന്നും പകര്‍ത്തിയ 12 യുവതികളുടെ നഗ്നദൃശ്യങ്ങൾ ഇയാളുടെ ഫോണില്‍ നിന്നും പോലീസ് കണ്ടെടുത്തു.

ഡ്യൂട്ടിക്ക് കയറിയാല്‍ ഉടന്‍ രോഗികള്‍ സ്‌കാനിങ്ങിനായി വസ്ത്രം മാറുന്ന മുറിയില്‍ ഫോണ്‍ സ്ഥാപിക്കുകയാണ് ആദ്യ പണി.ഇതിനായി കാമറ ഫോക്കസ് ചെയ്ത് വയ്ക്കുമ്പോള്‍ വ്യക്തതയോടെ കിട്ടുന്ന ദൃശ്യങ്ങള്‍ മാത്രമാണ് സേവ് ചെയ്ത് സുക്ഷിച്ചിരുന്നത്. കാണാൻ സുഖമില്ലാത്ത ദൃശ്യങ്ങള്‍ അപ്പോൾ തന്നെ ഡിലിറ്റ് ചെയ്തിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ദൃശ്യങ്ങളില്‍ നഗ്‌നത പൂർണമായും ലഭിച്ചില്ലെങ്കില്‍ അതും നീക്കം ചെയ്യും. വ്യക്തമായും പൂര്‍ണമായും ലഭിക്കുന്നത് മാത്രമാണ് മൊബൈല്‍ ഫോണ്‍ ഗാലറിയില്‍ സുക്ഷിച്ചിരുന്നത്.

അടൂരിലെ ദേവി സ്‌കാന്‍സില്‍ വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് യുവതി സ്‌കാനിങ്ങിന് എത്തിയത്. കാലിന്റെ എം.ആര്‍.ഐ സ്‌കാനിങ്ങിനായിട്ടാണ് യുവതി എത്തിയത്. ഇതിന് സ്‌കാനിങ് സെന്ററിലെ വസ്ത്രം ധരിക്കണമായിരുന്നു. സെന്ററിലെ ഒരു മുറിക്കുള്ളിലാണ് വസ്ത്രം മാറുന്നതിനായി യുവതി കയറിയത്. മുറിക്കുള്ളിലെ തുറന്ന അലമാരയ്ക്കുള്ളില്‍ അടുക്കി വച്ചിരുന്ന തുണികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെട്ട യുവതി പരിശോധിച്ചപ്പോഴാണ് വസ്ത്രം മാറുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ കണ്ടത്. ഇതോടെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്നും നീക്കം ചെയ്ത ശേഷം അടൂര്‍ പോലീസില്‍ വിവരം അറിയിക്കുക ആയിരുന്നു.

അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി റേഡിയോഗ്രാഫറെ കസ്റ്റഡിയിലെടുത്ത ശേഷം യുവതിയുടെ പരാതിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍ ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തിയിട്ടുണ്ടോ എന്നറിയാന്‍ ഫോണ്‍ ജില്ലാ സൈബര്‍ സെല്ലിന് കൈമാറും. വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്. അടൂര്‍ ഡിവൈഎസ്പി ആര്‍.ബിനു, പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷ്, എസ് ഐമാരായ വിപിന്‍കുമാര്‍, സുദര്‍ശന, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍, റോബി ഐസക് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.