ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് വാക്‌സിൻ സ്വീകരിക്കാനെത്തിയ 55 വയസ്സുകാരിയായ നേഴ്സിന് 100 പൗണ്ട് പിഴ ചുമത്തി. ഷാർഡ് എന്റിൽ നിന്നുള്ള കാരെൻ സ്വാനാണ് തനിക്ക് അനാവശ്യ പിഴ അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചതായി പരാതിപ്പെട്ടിരിക്കുന്നത്. കവൻട്രിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ ചെന്നപ്പോൾ തനിക്ക് കിട്ടിയ നിർദ്ദേശപ്രകാരമാണ് വികലാംഗർക്കായുള്ള കാർ പാർക്കിങ് ഏരിയയിൽ തൻറെ വാഹനം പാർക്ക് ചെയ്തത്. എന്നാൽ പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച് ഒരാഴ്ചയ്ക്കുശേഷം ഫൈൻ അടക്കണമെന്ന നോട്ടീസ് ലഭിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല എന്ന് അവർ പറഞ്ഞു. തനിക്ക് മാത്രമല്ല തന്നെപ്പോലെ തന്നെയുള്ള വളരെ അധികം കെയർ വർക്കേഴ്സ് വാക്സിനേഷനായി അവിടെ വന്നിരുന്നു എന്നും അവരിൽ പലർക്കും ഈ വിധം അനാവശ്യ പിഴ അടയ്ക്കേണ്ടതായി വന്നിരിക്കാമെന്നും, അത് ഏറ്റവും വേദനാജനകമാണെന്നും അവർ രോഷത്തോടെ പറഞ്ഞു.

വളരെ കുറച്ച് ആൾക്കാർക്ക് ഈ വിധം പാർക്കിങിന് ഫൈൻ ലഭിച്ചുവെന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കോവെൻട്രി ആൻഡ് വാർ‌വിക്ഷയർ എൻഎച്ച്എസ് ട്രസ്റ്റിൻെറ വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ കോവിഡ് -19 വാക്സിനേഷൻ ക്ലിനിക്കുകളുടെ പാർക്കിങ് ചാർജ് സൗജന്യമാണെന്നും പിശക് പറ്റാൻ കാരണം അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന് സംഭവിച്ച പിഴവ് കൊണ്ടാണ് തെറ്റായി പിഴ ഈടാക്കേണ്ടതായി വന്നത് എന്നാണ് ഓദ്യോഗിക വിശദീകരണം. ആർക്കെങ്കിലും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ വന്നതിനെ തുടർന്ന് ഈ രീതിയിൽ നോട്ടീസ് വന്നിട്ടുണ്ടെങ്കിൽ അപ്പോയിന്റ്മെന്റിൻെറ വിശദാംശങ്ങളോടെ പിസിഎൻ നമ്പർ സഹിതം [email protected] ലേയ്ക്ക് ഇമെയിൽ അയക്കേണ്ടതാണെന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കോവെൻട്രി ആൻഡ് വാർ‌വിക്ഷയർ എൻഎച്ച്എസ് ട്രസ്റ്റിൻെറ വക്താവ് അറിയിച്ചു.