പശുക്കടത്ത് ആരോപിച്ച് കര്‍ണ്ണാകയില്‍ യുവാവിനെ തല്ലിക്കൊന്നു.ഇദ്രിസ് പാഷയെന്ന യൂവാവിനെയാണ് കൊലപ്പെടുത്തിയത്. കര്‍ണ്ണാടകയിലെ രാമനഗര ജില്ലയിലെ സാത്തനൂര്‍ വില്ലേജില്‍ വച്ചായിരുന്നു സംഭവം. സാത്തനൂര്‍ വില്ലേജിലെ റോഡില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തില്‍ പുനീത് കേരേഹള്ളി എന്നയാള്‍ക്കെതിരെയും സംഘത്തിലെ കണ്ടാലറിയാവുന്നവര്‍ക്കെതിരേയും പൊലീസ് കേസെടുത്തു.

. ‘പശു സംരക്ഷക സേന’ എന്ന പേരിലറിയപ്പെടുന്ന സംഘടനയുടെ തലവനാണ് പ്രതിയായ പുനീത് എന്ന് പറയപ്പെടുന്നു. സ്ഥലത്തെ മാര്‍ക്കിറ്റില്‍ നിന്നും പശുക്കളുമായി മടങ്ങി വരുകയായിരുന്ന ഇന്ദ്രിസിനെ റോഡില്‍വെച്ച് തടഞ്ഞു നിര്‍ത്തി പുനീതും സംഘവും മര്‍ദ്ദിക്കുകയായിരുന്നു.

പശുക്കളെ കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ കാണിച്ചുവെങ്കിലും ഇദ്രിസിനോട് പുനീത് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ യുവാവ് വിസമ്മതിച്ചതിനെ തുടര്‍ന്ന് പാഷയെ പുനീത് അധിക്ഷേപിക്കുകയും പിന്നീട് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിനു ശേഷം പുനീത് ഒളിവിലാണ്. കൊലപാതകം, അന്യായമായി തടഞ്ഞു നിര്‍ത്തല്‍, സമാധാനന്തരീക്ഷം തകര്‍ക്കല്‍, മനഃപൂര്‍വ്വം അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.